ഇന്ത്യന്‍ സൈനികര്‍ക്കെതിരെ തുരുതുരാ നിറയൊഴിച്ചും ബഹളം വെച്ചുമാണ് നുഴഞ്ഞു കയറ്റക്കാര്‍ക്ക് പാക്കിസ്താന്‍ പിന്തുണ നല്‍കുന്നത്. പാര്‍ലമെന്റില്‍ പ്രതിപക്ഷം നടത്തുന്നതും സമാനമായ കാര്യമാണ്. നോട്ടുനിരോധനത്തെ എതിര്‍ക്കുന്നു എന്ന പേരില്‍ പാര്‍ലമെന്റില്‍ ബഹളമുണ്ടാക്കുന്നവര്‍ കള്ളപ്പണക്കാരെ സംരക്ഷിക്കാനാണ് ബഹളം വെക്കുന്നതെന്നും മോദി പറഞ്ഞു. എല്ലാത്തിനെയും എതിര്‍ക്കുകയാണ് പ്രതിപക്ഷം. രാഷ്ട്രീയ നേതാക്കള്‍ കള്ളപ്പണക്കാര്‍ക്കൊപ്പം നില്‍ക്കുമെന്ന് ഒരിക്കലും താന്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നോട്ടു നിരോധനത്തെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തെ ഭരണകക്ഷി എംപിമാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനം മിക്ക ദിവസങ്ങളിലും നടന്നിരുന്നില്ല. ഇതിനെ പരാമര്‍ശിച്ചാണ് പ്രതിപക്ഷ കക്ഷികളെ മോദി പാക്കിസ്താനോട് ഉപമിച്ചത്. 

നമ്മുടെ സൈനികര്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ടിക്കുമ്പോഴും അവരുടെ ധീരതയെ ചോദ്യം ചെയ്യുന്ന ചിലരുണ്ടെന്ന് മോദി പറഞ്ഞു. ഇത് ആര്‍ക്കും നല്ലതല്ല. അതേ പോലെയാണ് നോട്ടു നിരോധനത്തെയും ചിലര്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഒരു ശുദ്ധീകരണ പ്രക്രിയക്കാണ് താന്‍ തുടക്കമിട്ടതെന്ന് മോദി ആവര്‍ത്തിച്ചു. 

50 ശതമാനം ആളുകളും ദാരിദ്ര്യരേഖയില്‍ കഴിയുന്ന ഇന്ത്യയില്‍ കറന്‍സി രഹിത സമ്പദ് വ്യവസ്ഥ സാധ്യമല്ലെന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ പ്രസ്താവനയെയും മോദി പരിഹസിച്ചു. മന്‍മോഹന്‍ സിങിന്റെ പ്രസ്താവന കോണ്‍ഗ്രസിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടാണെന്നും മോദി പറഞ്ഞു.