തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും പണം ചെലവിടാന്‍ ഇറക്കിയ ഉത്തരവ് റദ്ദാക്കി. ഫണ്ട് വകമാറ്റി ചെലവിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞിട്ടല്ലെന്നാണ് വിശദീകരണം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഹെലികോപ്റ്റർ യാത്രയ്ക്കാണ് 8 ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ചെലവിടാന്‍ നേരത്തെ ഉത്തരവായിരുന്നു. ഹെലികോപ്റ്റർ കമ്പനി ആവശ്യപ്പെട്ടത്‌ 13 ലക്ഷം. വിലപേശി തുക 8 ലക്ഷമാക്കി ചുരുക്കുകയായിരുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്നാണ് ഉത്തരവ് റദ്ദാക്കിയത്. 

അതേസമയം മുഖ്യമന്ത്രിയുടെ ഹെലികോപ്പറ്റര്‍ യാത്രക്കായി തുക വകമാറ്റി ചെലവഴിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍ പ്രതികരിച്ചു. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്ന മുഖ്യമന്ത്രി ദുരന്തനിവാരണത്തിന് മാറ്റി വയ്ക്കുന്ന തുകയില്‍ നിന്ന് സ്വന്തം ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പണമെടുക്കുന്നത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും എം എം ഹസന്‍ വ്യക്തമാക്കി.