ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരുടെ പട്ടിക തയ്യാറാക്കുന്നു

ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ കുറ്റവാളികളുടെ പട്ടിക തയ്യാറാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ആക്രമങ്ങള്‍ നടന്നാല്‍ നടപടികളെടുക്കാന്‍ ഇത് സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. 

ഈ പട്ടികയില്‍ വ്യക്തിയുടെ വ്യക്തിപരമായ വിവരങ്ങളടക്കം ശേഖരിച്ച് സൂക്ഷിക്കും. മേല്‍വിലാസം, വിരലടയാളം, ഡിഎന്‍എ സാംപിള്‍, പാന്‍ വിവരങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമഗ്രമായ പട്ടികയായിരിക്കും തയ്യാറാക്കുക. കുറ്റവാളികളുടേത് മാത്രമായിരിക്കില്ല, ഒരു തവണ കുറ്റം ആരോപിക്കപ്പെട്ടവരുടെ വിവരങ്ങളും ഇത്തരത്തില്‍ സൂക്ഷിച്ച് വയ്ക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇത് പൊതുജനങ്ങള്‍ക്ക് ലഭ്യമാകില്ല. നിയമം കൈകാര്യം ചെയ്യുന്നവര്‍ മാത്രമായിരിക്കും ഈ വിവരങ്ങള്‍ പരിശോധിക്കുക. ശനിയാഴ്ച നടന്ന കേന്ദ്രമന്ത്രിമാരുടെ യോഗമാണ് പട്ടിക തയ്യാറാക്കുന്നതിന് അംഗീകാരം നല്‍കിയത്. 12 വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള ഓര്‍ഡിനമന്‍സും മന്ത്രിസഭ അംഗീകരിച്ചിരുന്നു. 

നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഈ വിവരങ്ങള്‍ സൂക്ഷിക്കും. ഇത് കുറ്റവാളികളെ കണ്ടെത്തുന്നതും നിരീക്ഷിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഉപയോഗപ്പെടുത്താം. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി ഒരാളെ ജോലിക്കെടുക്കുന്നതിന് മുമ്പ് തൊഴിലുടമയ്ക്ക് ആ വ്യക്തിയുടെ വിവരങ്ങള്‍ പൊലീസിനെ സമീപിച്ച് വിലയിരുത്താവുന്നതാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് നല്ല ആശയമാണെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സ്തുതി കാക്കെര്‍ പ്രതികരിച്ചു.