ബംഗളൂരൂ: നിരക്ക് വർദ്ധന പോരെന്നു പറഞ്ഞ് സംസ്ഥാനത്ത് ബസുടമകൾ സമരം തുടരുമ്പോൾ, തമിഴ്നാട്ടിൽ നാലു രൂപയും ബംഗളുരുവിൽ അഞ്ചു രൂപയുമാണ് മിനിമം ചാര്‍ജ് .വിദ്യാർത്ഥികൾക്ക് യാത്ര സൗജന്യവുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബസ് സമരം നാല് ദിവസം പിന്നിട്ടതോടെ സാധാരണക്കാർ നട്ടം തിരിയുകയാണ്. മിനിമം നിരക്ക് എട്ട് രൂപയാക്കിയതിനാൽ വരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് യാത്രയ്ക്ക് കുറഞ്ഞത് ഒരു രൂപ അധികം നൽകണം. ഇതിന് പുറമേയാണ് ഇനിയും നിരക്ക് കൂട്ടണമെന്ന ബസുടമകളുടെ ആവശ്യം. എന്നാൽ അതിർത്തി കടന്ന് തമിഴ്നാട്ടിലേത്തെക്കിയാൽ ബസിൽ കയറാൻ നൽകേണ്ടത് നാല് രൂപ. അഞ്ച് കിലോമീറ്റർ ദൂരം യാത്ര ചെയ്യാം. ബെംഗലൂരു നഗരത്തിൽ കുറഞ്ഞ ബസ് കൂലി നാല് രൂപ. കേരളത്തിൽ എട്ട് രൂപ നൽകിയാകും യാത്ര ചെയ്യാനാവുക രണ്ടര കിലോമീറ്റർ.

വിദ്യാർത്ഥികളുടെ യാത്ര നിരക്ക് ഉയർത്തണമെന്നതാണ് ബസുടമകളുടെ മറ്റൊരു പ്രധാന ആവശ്യം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ വിദ്യാർത്ഥികൾ യാത്രയ്ക്കായി പണം മുടക്കേണ്ടതില്ലെന്നതാണ് യാഥാർത്ഥ്യം. സർക്കാർ ഇടപെട്ട് ബസുകൾ പിടിച്ചെടുത്ത് ഓടിച്ചാൽ സമരം തീരുമെന്നാണ് യാത്രക്കാ‍ർ പറയുന്നത്. മുൻസർക്കാരുകൾ സമാനനടപടി സ്വീകരിച്ച കാര്യവും യാത്രക്കാർ മറന്നിട്ടില്ല.