'മാതാപിതാക്കളുടെ സമ്മതം കൂടാതെ പ്രണയ വിവാഹമില്ല' ; വാലന്റൈൻ ദിനത്തിൽ പ്രതിജ്ഞയെടുക്കാൻ 10,000 കുട്ടികൾ
രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയ്‍ക്കൊപ്പം, പ്രണയബന്ധങ്ങള്‍ക്കില്ലെന്നുമാണ് കുട്ടികള്‍ പ്രതിജ്ഞയിലൂടെ സമ്മതിക്കുന്നത്.
സൂറത്ത്: ലോകമെമ്പാടുമുള്ള കമിതാക്കൾ വാലന്റൈൻസ് ദിനത്തിനായി കാത്തിരിക്കുകയാണ്. പരസ്പരം സ്നേഹിക്കുന്നവർ ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുന്നു, ഇഷ്ടം അറിയിക്കുന്നു. എന്നാൽ ഈ വർഷത്തെ വാലന്റൈൻസ് ദിനത്തിൽ പ്രണയദിന പ്രതിജ്ഞ എടുക്കാൻ ഒരുങ്ങുകയാണ് ഒരു കൂട്ടം വിദ്യാര്‍ഥികൾ. ഗുജറാത്തിലെ സൂറത്തിലുള്ള 10,000 ആണ്‍കുട്ടികളും പെണ്‍കുട്ടികളുമാണ് പ്രതിജ്ഞയെടുക്കുന്നത്. മാതാപിതാക്കളുടെ അനുവാദമില്ലാതെ പ്രണയ വിവാഹം കഴിക്കില്ലെന്നാണ് പ്രതിജ്ഞ.
' ഹാസ്യമേവ ജയതെ ' എന്ന ഒരു സംഘടനയുടെ ഭാഗമായി ചിരി തെറാപ്പിസ്റ്റായ കമലേഷ് മസാലവാലയാണ് ഈ വിചിത്രമായ പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ആരുടെയും നിർബന്ധത്തിന് വഴങ്ങാതെ സ്വന്തം തീരുമാനത്തിലാണ് 10,000 പേർ ഈ പരിപാടിയുടെ ഭാഗമാകുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ വിവാഹം കഴിക്കില്ലെന്ന പ്രതിജ്ഞയ്‍ക്കൊപ്പം, പ്രണയബന്ധങ്ങള്‍ക്കില്ലെന്നുമാണ് കുട്ടികള്‍ പ്രതിജ്ഞയിലൂടെ സമ്മതിക്കുന്നത്.
ഈ ദിവസങ്ങളില്‍ അനേകം യുവതീ യുവാക്കള്‍ പ്രണയത്തിലാകുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്യുന്നു. പലരും വീട്ടില്‍ നിന്നും ഒളിച്ചോടിയാണ് വിവഹം കഴിക്കുന്നത്. എന്നാല്‍ അത്തരം ബന്ധങ്ങള്‍ക്ക് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ ആയുസുണ്ടാകുകയുള്ളൂ. മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നതിന് വേണ്ടി അവരെ പ്രേത്സാഹിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും കമലേഷ് മസാലവാല പറഞ്ഞു.
സൂറത്തിലെ 15 സ്‍കൂളുകളിലും കോളേജുകളിലുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി കവി മുകുള്‍ ചോക്സി എഴുതിയ കവിതയാണ് കുട്ടികള്‍ പ്രതിജ്ഞയായി ചൊല്ലുക.