ലക്നൗ: കോപ്പിയടിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ പൊതുപരീക്ഷയ്ക്ക് എത്താത്ത കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. 10, 12 ക്ലാസുകളിലായി 66 ലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയെഴുതാന്‍ റെജിസ്റ്റര്‍ ചെയ്തിരുന്നത്.

ഫെബ്രുവരി ആറിന് പരീക്ഷ തുടങ്ങി, നാല് ദിവസം പിന്നിടുമ്പോള്‍ 15 ശതമാനം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ ഹാജരാകാതിരുന്നത്. 10 ലക്ഷത്തിലേറെ വരും പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍. 5 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ റെജിസ്റ്റര്‍ ചെയ്തതിന് ശേഷം പരീക്ഷ എഴുതാതിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇത് രണ്ടിരട്ടിയാണ്. 

വിദ്യാഭ്യാസ മാഫിയ ശക്തമായതോടെയാണ് കോപ്പിയടിയ്‌ക്കെതിരെ ശക്തമായ നിലപാട് വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടത്. ശക്തമായ നിരീക്ഷണമാണ് പരീക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇതാകാം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ എത്താതിരിക്കുന്നതിന് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

സിസിടിവി അടക്കമുള്ള സൗകര്യങ്ങളും പ്രത്യേക നിരീക്ഷണ സംഘങ്ങളുമടക്കമുള്ള സംവിധാനങ്ങളാണ് പരീക്ഷയ്ക്കായി ഈ വര്‍ഷം ഒരുക്കിയത്. അതേസമയം കുട്ടികള്‍ക്കിടയില്‍ പരീക്ഷാപ്പേടി വളര്‍ന്നിട്ടുണ്ടെന്നും പരീക്ഷയെ നേരിടുന്നത് കൂടുതല്‍ എളുപ്പമാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.