ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ കോടതിവിധി നടപ്പാക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു സികെ ജാനുവിന്‍റെ പ്രതികരണം

തിരുവനന്തപുരം: ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു മുന്നണി വിട്ടത് അപ്രതീക്ഷിതമല്ലെന്ന് പി.എസ് ശ്രീധരന്‍ പിള്ള. ശബരിമല പ്രശ്നത്തിൽ വ്യത്യസ്ത നിലപാട് എടുത്തതോടെ അവര്‍ പുറത്തേക്കാണെന്ന് വ്യക്തമായിരുന്നു. മുന്നണിയുടെ നിലപാടിന് വിരുദ്ധ നിലപാട് സ്വീകരിച്ചതിനാൽ ഇനിയൊരു ചർച്ചയുടെ സാധ്യതയില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ബിജെപി സമരത്തിന് നേതൃത്വം നല്‍കുമ്പോള്‍ കോടതിവിധി നടപ്പാക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു സികെ ജാനുവിന്‍റെ പ്രതികരണം. എന്നാല്‍ മുന്നണിയിലെ ഒരു കക്ഷിയെന്ന പരിഗണന കിട്ടിയില്ലെന്നാണ് കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ സി.കെ ജാനു പറഞ്ഞത്.എന്‍ഡിഎയുടെ ഭാഗമായാല്‍ ദേശീയ പട്ടിക ജാതി-പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്‍റെ ഏതെങ്കിലും ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ സികെ ജാനുവിന് അംഗത്വം നല്‍കാമെന്നായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ വാഗ്ദാനം. കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്ന ആവശ്യവും ജാനു ഉന്നയിച്ചിരുന്നു.