വെല്ലുവിളിയെ അവസരമാക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസം തനിക്കുണ്ട്. തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തൃശൂര്‍: രാജ്യത്ത് ബിജെപി ആശയപരമായും പ്രവര്‍ത്തനപരമായും തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് കേരളത്തിലാണെന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള. ആ വെല്ലുവിളിയെ അവസരമാക്കാന്‍ കഴിയുമെന്ന ആത്മ വിശ്വാസം തനിക്കുണ്ട്. തന്‍റെ സഹപ്രവര്‍ത്തകര്‍ക്ക് ഒപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

കേരളത്തില്‍ ബിജെപിയ്ക്ക് 21 ലക്ഷം അംഗങ്ങളുണ്ട്. പാര്‍ട്ടിയ്ക്ക് വിജയിച്ച് മുന്നേറാന്‍ സാധിക്കും. പാര്‍ട്ടിയില്‍ തര്‍ക്കങ്ങളില്ല. കുടുംബത്തിനുള്ളിലെ പ്രശ്നങ്ങള്‍ മാത്രമാണ് പാര്‍ട്ടിയിലുള്ളത്. ഒറ്റക്കെട്ടായി പാര്‍ട്ടിയെ നയിക്കും. അടിയന്തരാവസ്ഥ കാലത്ത് പൊതുപ്രവര്‍ത്തനം തുടങ്ങിയ ആളാണ് താനെന്നും അതുകൊണ്ട് വെല്ലുവിളിയെ ഭയമില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും ആര്‍.എസ്.എസിന്‍റെ പിന്തുണയുമാണ് പി.എ.ശ്രീധരൻപിള്ളക്ക് അനുകൂലമായത്. പി.കെ.കൃഷ്ണദാസിന്‍റെ പേരിനോടും ആര്‍.എസ്.എസ് അനുകൂലമായി പ്രതികരിച്ചെങ്കിലും ശ്രീധരൻപിള്ളയുടെ പേര് നിര്‍ദ്ദേശിച്ചത് കേന്ദ്ര നേതാക്കളാണ്. അതിനോട് എതിര്‍പ്പില്ലെന്ന് പി.കെ.കൃഷ്ണദാസ് ഉൾപ്പടെയുള്ള നേതാക്കൾ അറിയിക്കുകയും ചെയ്തു. ഇതോടെ.ശ്രീധരൻപിള്ളയെ ബിജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയായിരുന്നു. 

കുമ്മനം രാജശേഖരൻ മിസോറാം ഗവര്‍ണറായി പോയതോടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ.സുരേന്ദ്രനെ കൊണ്ടുവരാനുള്ള നീക്കങ്ങൾ വി.മുരളീധരന്‍റെ നേതൃത്വത്തിൽ നടന്നിരുന്നു. കാലാവധി പൂര്‍ത്തിയാകും മുമ്പ് കുമ്മനത്തെ മാറ്റിയതിൽ ആര്‍.എസ്.എസിനുള്ള എതിര്‍പ്പായിരുന്നു തീരുമാനം അനിശ്ചിതമാക്കിയത്. പിന്നീട് അമിത്ഷാ നേരിട്ട് നടത്തിയ ചര്‍ച്ചകൾക്കൊടുവിലാണ് പ്രശ്നം പരിഹരിച്ചത്. ദില്ലിയിലെത്തിയ ശ്രീധരൻപിള്ള ബി.ജെ.പി ജന.സെക്രട്ടറി രാംലാൽ ഉൾപ്പടെയുള്ളവരെ കണ്ടു.