ട്രെയിനുകളിൽ സ്ഥിരമായി കവർച്ച നടത്തിയിരുന്ന മലപ്പുറം സ്വദേശിയായ 23-കാരനെ കോഴിക്കോട് റെയിൽവേ പൊലീസ് പിടികൂടി. ഐ ഫോൺ, ലാപ്ടോപ്പുകൾ എന്നിവ മോഷ്ടിച്ച നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
കോഴിക്കോട്: കേരളത്തിലാകെ ട്രെയിനില്‍ കവര്‍ച്ച നടത്തുന്നത് പതിവാക്കിയ കുറ്റവാളിയെ പിടികൂടി. മലപ്പൂര്‍ വാണിയമ്പലം സ്വദേശി മുഹമ്മദ് സിഫില്‍ (23) ആണ് കോഴിക്കോട് റെയില്‍വേ പൊലീസിന്‍റെ പിടിയിലായത്. ഇയാളില്‍ നിന്ന് ആപ്പിള്‍ ഐ ഫോണ്‍, റിയല്‍ മി കമ്പനിയുടെ ഫോണ്‍ എന്നിവ പിടിച്ചെടുത്തു. കവര്‍ച്ച ചെയ്ത രണ്ട് ലാപ് ടോപ്പുകള്‍ കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു.
കാരയ്ക്കല്‍- എറണാകുളം എക്‌സ്പ്രസിലെ യാത്രക്കാരന്‍റെ ഐ ഫോണ്‍ മോഷ്ടിച്ച സംഭവം, ബെംഗളൂരുവില്‍ നിന്ന് പരിചയപ്പെട്ടയാളോട് ട്രെയിന്‍ യാത്രക്കിടെ സംസാരിക്കാനായി ഫോണ്‍ വാങ്ങിയ ശേഷം കടന്നുകളഞ്ഞ സംഭവം, എറണാകുളം-നിസാമുദ്ദീന്‍ ട്രെയിനില്‍ നിന്ന് ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് മോഷ്ടിച്ച കേസ്, പുതുച്ചേരി - മംഗലാപുരം എക്‌സ്പ്രസില്‍ യാത്രക്കാരന്റെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് മോഷ്ടിച്ചത് ഉള്‍പ്പെടെയുള്ള കേസുകളിലാണ് പൊലീസ് 23കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇയാളുടെ പേരില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍, ഫോര്‍ട്ട് കൊച്ചി സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ കേസ് നിലവിലുണ്ട്. കോഴിക്കോട് റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുധീര്‍ മനോഹറിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ പി കെ ബഷീര്‍, എം പി അനി, ഡാന്‍സാഫ് അംഗങ്ങളായ പി ബി ജോസ്, അഖിലേഷ്, സജികുമാര്‍, ആര്‍ പി എഫ് ഉദ്യോഗസ്ഥരായ എസ് ഐ ഷിനോജ് കുമാര്‍, എ എസ് ഐമാരായ ഷിജു, രഞ്ജിത്ത്, രാധാകൃഷ്ണന്‍, ബാബു എന്നിവര്‍ ചേര്‍ന്നാണ് മുഹമ്മദ് സിഫിലിനെ പിടികൂടിയത്.
