ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ഇന്ന് തലസ്ഥാന ജില്ലയിൽ
തിരുവനതപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘പടയൊരുക്കം’ ജാഥ ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. ഇന്നും നാളെയും ജില്ലയിൽ പ്രയാണം നടത്തുന്ന ജാഥ മറ്റന്നാൾ ശംഖുമുഖത്ത് സമാപിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ ജാഥക്ക് സ്വീകരണം നൽകും. തുടർന്ന് പത്ത് മണിക്ക് വർക്കല മൈതാനം, 11ന് ചിറയിൻകീഴ് ശാർക്കര മൈതാനം, മൂന്നിന് ആറ്റിങ്ങൽ മാമം ജങ്ഷൻ, നാലിന് കല്ലറ, അഞ്ചിന് നെടുമങ്ങാട് എന്നിവിടങ്ങളിൽ സ്വീകരണം നൽകും.
നാളെ രാവിലെ എട്ടിന് പ്രതിപക്ഷ നേതാവിന്റെ ഒൗദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ സാഹിത്യ - സാംസ്കാരിക പ്രമുഖരുമായി കൂടിക്കാഴ്ച നടക്കും. പത്ത് മണിക്ക് ആര്യനാട് ജങ്ഷനിൽ നിന്ന് തുടങ്ങുന്ന ജാഥ 11ന് കാട്ടാക്കട, മൂന്നിന് ബാലരാമപുരം, നാലിന് നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അഞ്ചിന് വെള്ളറടയിൽ സമാപിക്കും. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് എം.എം. ഹസൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ളവർ സംസാരിക്കും.