മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയിദിനെ ഉടൻ വിട്ടയക്കും
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസുത്രധാരനും ജമാത് ഉദ് ദവാ തലവനുമായ ഹാഫിസ് സയിദിനെ പാകിസ്ഥാന്‍ ഉടന്‍ വിട്ടയക്കും. വീട്ടുതടങ്കല്‍ തുടരണമെന്ന പാകിസ്ഥാന്‍ സര്‍ക്കാറിന്റെ ആവശ്യം ലാഹോര്‍ ഹൈക്കോടതി തളളിയതോടെയാണ് മോചനത്തിന് വഴി തുറന്നത്. ഹാഫിസിനെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പാക് സര്‍ക്കാരിനായില്ലെന്ന് കോടതി നിരീക്ഷിച്ചു.
ഹാഫിസ് സയിദിനെയും നാലു അനുയായികളെയുമാണ് പാകിസ്ഥാന്‍ വീട്ടുതടങ്കലിലാക്കിയിരുന്നത്. ജിഹാദിന്‍റെ പേരില്‍ ഹാഫിസ് സയിദ് ഭീകരവാദം വളര്‍ത്തുന്നുവെന്ന് പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. പാക് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന് മുമ്പാകെയാണ് ആഭ്യന്തരമന്ത്രാലയം ഇക്കാര്യം അറിയിച്ചിരുന്നത്.
അതേസമയം, തന്നെ തടങ്കലിലാക്കിയതിനെതിരെ ഹാഫിസ് സയിദ് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിനെ സമീപിച്ചിരുന്നു. കശ്‌മീരികള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുന്നതിനാണ് തന്നെ തടങ്കലിലാക്കിയതെന്നാണ് സയിദ് വാദിച്ചിരുന്നത്. എന്നാല്‍ സയിദിന്റെ വാദം പാക് അഭ്യന്തരമന്ത്രാലയം തള്ളിയിരുന്നു.