കശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദികൾ ഉപയോഗിച്ചത് പാക് മുദ്രയുള്ള ഗ്രനേഡുകൾ
ശ്രീനഗർ: കശ്മീരിലെ നൗഗം സെക്റിൽ കഴിഞ്ഞ ദിവസം നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ കൊല്ലപ്പെട്ട തീവ്രവാദികളുടെ പക്കലുണ്ടായിരുന്നത് പാക് നിർമ്മിത ഗ്രനേഡുകളെന്ന് കരസേന. വ്യാഴാഴ്ച നൗഗം സെക്ടറില്‍ നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരരില്‍ നിന്നും പിടിച്ചെടുത്ത ഹാൻഡ് ഗ്രനേഡുകളിലും യു.ബി.ജി എൽ ഗ്രനേഡുകളിലും പാകിസ്താൻ ഓര്‍ഡിനൻസ് ഫാക്ടറിയുടെ മുദ്ര ഉണ്ടായിരുന്നെന്നാണ് സൂചനകള്‍.
മരുന്നുകളും ഭക്ഷണ സാധനങ്ങളുടെ പാക്കറ്റുകളും പാക് നിർമിതമാണെന്നും കരസേന സൂചന നല്‍കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശക്തിയേറിയ സ്ഫോടക വസ്തുക്കൾ, പളാസ്റ്റിക് എക്സ്പ്ലോസീവ്, പെട്രോളിയം ജെല്ലി, സ്ഫോടക ദ്രവ്യങ്ങൾ, ലൈറ്ററുകൾ എന്നിവ ഭീകരരിൽ നിന്നും പിടിച്ചെടുത്തിരുന്നു.
സെപ്തംബറിൽ കശ്മീരിലെ പൂഞ്ചിലും സെപ്തംബർ 18ന് ഉറിയിലുമുണ്ടായ ആക്രമണങ്ങളിൽ സമാനമായ സ്ഫോടന വസ്തുക്കളാണ് കണ്ടെടുത്തിരുന്നത്. പാകിസ്താനാണ് തീവ്രവാദികളെ സ്പോൺസർ ചെയ്യുന്നത് എന്നതിന്റെ വ്യക്തമായ തെളിവുകളാണിതെന്ന് സൈന്യം പറയുന്നു.