ദില്ലി: ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്ഥാനാണെന്ന് മുന്‍ സിഐഎ പാകിസ്ഥാന്‍ മേധാവി. പാകിസ്ഥാനില്‍ അമേരിക്കന്‍ രഹസ്യന്വേഷണ സംഘടനയുടെ മേധാവിയായി പ്രവര്‍ത്തിച്ച കെവിന്‍ ഹള്‍ബെര്‍ട്ട് ആണ് ഇത്തരത്തിലുള്ള അഭിപ്രായവുമായി രംഗത്ത് എത്തിയത്. സിപ്പര്‍ ബ്രിഫ് എന്ന ഇന്‍റലിജന്‍സ് കമ്യൂണിറ്റിക്കുള്ള വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തിലാണ് ഈ അഭിപ്രായമുള്ളത്.

പാകിസ്ഥാന്‍ അനിവാര്യമായ ഒരു തകര്‍ച്ചയും വക്കിലാണ് എന്ന് പറയുന്നു ലേഖനം. സാമ്പത്തിക രംഗത്ത് വന്‍ തകര്‍ച്ച നേരിടുന്ന പാകിസ്ഥാനില്‍ അതിന് സമാന്തരമായി ഭീകരവാദം ശക്തമാകുകയാണ്. ഇത് ഒരു ആണവായുധ ശേഷിയുള്ള രാജ്യമെന്ന രീതിയില്‍ പാകിസ്ഥാനെ ലോകം ഭയപ്പെടേണ്ട രാജ്യമാക്കുന്നു.

അഫ്ഗാനിസ്ഥാന്‍ അമേരിക്കയ്ക്ക് ഒരു പ്രശ്നമായിരുന്നു, എന്നാല്‍ അവിടെ 33 ദശലക്ഷം ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പാകിസ്ഥാനില്‍ ഇത് 18 കോടിക്ക് മുകളില്‍ വരും. ഇത് ഒരു ദുരന്തം ഉണ്ടായാല്‍ ലോകത്തിന് തന്നെ ഭീഷണിയാണ്. 

അതിനാല്‍ പാകിസ്ഥാനോടുള്ള ലോകത്തിന്‍റയും അമേരിക്കയുടെയും നിലപാടുകള്‍ മാറ്റണം എന്നാണ് കെവിന്‍റെ ലേഖനം ഊന്നി പറയുന്നത്. പുതിയ അമേരിക്കന്‍ ഭരണമാറ്റത്തിന്‍റെ പാശ്ചത്തലത്തില്‍ കൂടിയാണ് പുതിയ ലേഖനം വന്നത് എന്നത് ശ്രദ്ധേയമാണ്.