ജയ്പൂര്‍ ജയിലിലെ പാക് തടവുകാരന്റെ കൊലപാതകം; പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷനും സ്ഥലം മാറ്റവും
ടിവിയുടെ ശബ്‍ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നാല് സഹതടവുകാരുമായി ഷക്കീറുള്ള തർക്കത്തിലായി. തുടർന്ന് സഹതടവുകാർ ചേർന്ന് ഷക്കീറുള്ളയ്ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ജയില്‍ എസിപി ലക്ഷ്മൺ ഗൗർ പറഞ്ഞു.
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാക് തടവുകാരനെ സഹതടവുകാര്‍ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജയിൽ വാർഡൻമാരായ രാം സ്വരൂപ്, വൈദ്യനാഥ് ശർമ്മ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ ജയിൽ സൂപ്രണ്ട് സഞ്ജയ് യാദവ്, ഡെപ്യൂട്ടി ജയിലർ ജഗദീഷ് ശർമ എന്നിവരെ സ്ഥലം മാറ്റി.
ബുധനാഴ്ചയാണ് 50ക്കാരനായ ഷക്കീറുള്ള എന്ന ഹനീഫ് മുഹമ്മദിനെ സഹതടവുകാർ ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയത്. ടിവിയുടെ ശബ്‍ദം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് നാല് സഹതടവുകാരുമായി ഷക്കീറുള്ള തർക്കത്തിലായി. തുടർന്ന് സഹതടവുകാർ ചേർന്ന് ഷക്കീറുള്ളയ്ക്ക് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ജയില്‍ എസിപി ലക്ഷ്മൺ ഗൗർ പറഞ്ഞു.
കല്ലെറിൽ ഗുരുതരമായി പരിക്കേറ്റ ഷക്കീറുള്ളയെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാര്‍ ജയിലിലെത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചാരപ്രവര്‍ത്തനത്തെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ട ഷക്കീറുള്ള 2011 മുതല്‍ ജയിലില്‍ തടവില്‍ കഴിയുകയായിരുന്നു. ഭീകര സംഘടനയായ ലഷ്ക്കറെ ത്വയ്ബയിൽ അംഗമാണ് ഷക്കീറുള്ള. സംഭവത്തിൽ സഹതടുകാർക്കെതിരെ കൊല കുറ്റത്തിന് പൊലീസ് കേസെത്തു.