ബലാല്‍സംഗ ശ്രമത്തിനും വധശ്രമത്തിനും കേസ്

പാലക്കാട്: പാലക്കാട് മീങ്കര അണക്കെട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സദാചാരഗുണ്ടകളെ പൊലീസ് അറസറ്റ് ചെയ്തു. വണ്ണാമട സ്വദേശി ജയകുമാര്‍, കന്നിമാരി സ്വദേശി കണ്ണന്‍, മുതലമട സ്വദേശി മനോജ് എന്നിവരെയാണ് കൊല്ലങ്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. യുവാവിനെ മര്‍ദ്ദിക്കുകയും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തവര്‍ക്കെതിരെ ബലാല്‍സംഗ ശ്രമത്തിനും വധശ്രമത്തിനും കേസ് എടുത്തിട്ടുണ്ട്.

തിങ്കളാഴ്ച സന്ധ്യയ്ക്ക് സ്വകാര്യ മെഡി. കോളേജ് വിദ്യാര്‍ത്ഥികളായ യുവാവും യുവതിയും മീങ്കര ഡാമിലേക്ക് ബൈക്കില്‍ പോകുമ്പോള്‍, സ്ഥലത്ത് മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു കേസിലെ പ്രതികളായ കണ്ണനും, ജയകുമാറും. വിദ്യാര്‍ത്ഥികളെ പിന്തുടരാനും ആക്രമിക്കാനും പദ്ധതിയിട്ട ഇവര്‍ കേസിലെ മൂന്നാം പ്രതി മനോജിനെ ഫോണില്‍ വിളിച്ചു വരുത്തി. തുടര്‍ന്ന് മൂന്ന് ബൈക്കുകളിലായി ഇവരെ വളഞ്ഞു. ചോദ്യം ചെയ്യുകയും വടി കൊണ്ട് യുവാവിനെ ആക്രമിക്കുകയും ചെയ്തു. യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി യുവതിയെ പീഢിപ്പിക്കുക തന്നയെയിരുന്നു പ്രതികളുടെ ഉദ്ദേശമെന്ന് അന്വേഷണ സംഘം പറഞ്ഞു. 

രക്ഷപെട്ടോടിയ വിദ്യാര്‍ത്ഥികള്‍ അണക്കെട്ടിന് താഴെ ഒരു വീട്ടില്‍ അഭയം തേടുകയായിരുന്നു. സാരമായി പരിക്കേറ്റ ഇരുവരെയും പിന്നീട് പൊലീസെത്തി ആശുപത്രിയിലാക്കി. അക്രമികള്‍ ഹെഡ് ലൈറ്റ് ധരിച്ചിരുന്നെന്ന വിദ്യാര്‍ത്ഥികളുടെ മൊഴിയാണ് ചെത്തു തൊഴിലാളികളായ കണ്ണനിലേക്കും ജയദേവനിലേക്കും അന്വേഷണ സംഘത്തെ എത്തിച്ചത്. പിന്നാലെ ഇവരുടെ സുഹൃത്തായ മനോജിനെയും പിടികൂടി.