ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത് ഉദ് ദവാഅ് സ്ഥാപകനുമായ ഹാഫിസ് സയ്യിദുമായി പാലസ്തീന്‍ സ്ഥാനപതി വേദി പങ്കിട്ടതില്‍ വിമര്‍ശനവുമായി ഇന്ത്യ. റാവല്‍പ്പിണ്ടിയില്‍ നടന്ന പരിപാടിയിലാണ് ലഷ്‌കര്‍ ഇ ത്വയിബ തലവനും പാക്കിസ്ഥാനിലെ പാലസ്തീന്‍ സ്ഥാനപതി വാലിദ് അബു അലിയും പൊതു പരിപാടിയില്‍ ഒരുമിച്ച് പങ്കെടുത്തത്. യാഥാസ്ഥിതിക നനയങ്ങള്‍ വച്ച് പുലര്‍ത്തുകയും ഇന്ത്യയെ ഉന്നം വയ്ക്കുകയും ചെയ്യുന്ന നാല്‍പ്പതിലേറെ മത രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടായ്മയായ ദിഫ ഇ പാക്കിസ്ഥാന്‍ കൗണ്‍സില്‍ നേതാവ് കൂടിയായ ഹാഫിസ് സയ്യിദിനൊപ്പം വേദി പങ്കിട്ടതാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. 

പാക്കിസ്ഥാനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്രായേലിന്റെ തലസ്ഥാനം ജറുസലേം എന്ന അമേരിക്കയുടെ പ്രഖ്യാപനത്തിനെതിരെ ഇസ്ലാമിക് സമ്മേളനം വിളിച്ച് ചേര്‍ക്കാന്‍ പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയെ നിര്‍ബന്ധിക്കുക എന്നതാണ് ലക്ഷ്യം. ഇന്ത്യയുടെ അഭ്യര്‍തഥന പ്രകാരം അമേരിക്കയും ഐക്യരാഷ്ട്രസഭയും ആഗോള ഭീകരനെന്ന് മുദ്രകുത്തിയ ഹാഫിസ് സയ്യിദുമായി പാലസ്ഥീന്‍ അംബാസിഡര്‍ വേദി പങ്കിട്ടത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചത്. 

സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പാലസ്തീന്‍ അംബാസിഡറുമായും മറ്റ് പാലസ്തീന്‍ അധികൃതരുമായും കൂടിയാലോചന നടത്തുമെന്നുംവിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ജറുസലേം വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ അമേരിക്കയെ നടപടിയെ തള്ളി പാലസ്തീനെ പിന്തുണച്ച് ഇന്ത്യ വോട്ട് ചെയ്തത് ദിവസങ്ങള്‍ക്ക് മുമ്പാണ്. 

ദിവസങ്ങള്‍ക്ക് മുമ്പാണ് ഹാഫിസ് സയ്യിദ് പാക്കിസ്ഥാനില്‍ തന്റെ പൊളിറ്റിക്കല്‍ പാര്‍ട്ടിയായ മിലി മുസ്ലീം ലീഗിന്റെ ഓഫീസ് തുറന്നത്. 2018 ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് സയ്യിദിന്റെ നടപടിയെന്നും വിലയിരിത്തുന്നുണ്ട്. അതേസമയം മിലി മുസ്ലീം ലീഗ് ഒരു രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യുന്നതിനെ ഒക്ടോബറില്‍ പാക്കിസ്ഥാന്റെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയ്‌ക്കെതിരെ സയ്യിദ് ഇസ്ലാമബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. രാഷ്ട്രീയത്തില്‍ അക്രമവും തീവ്രവാദവും കലര്‍ത്തുമെന്ന് പാക്കിസ്ഥാന്റെ ആഭ്യന്തരമന്ത്രാലയം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു,

അമേരിക്ക പത്ത് മില്യണ്‍ ഡോളര്‍ തലയ്ക്ക് വിലയിടുകയും ഐക്യരാഷ്ട്രസഭ കൊടും കുറ്റവാളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്ത ഭീകരവാദിയാണ് ഹാഫിസ് സയ്യിദ്. ലാഹോറിലെ നാഷണല്‍ അസംബ്ലി മണ്ഡലമായ എന്‍ എ 120 യിലെ വിവിധ സ്ഥലങ്ങളിലും ഫാഫിസ് സന്ദര്‍ശനം നടത്തിയതായി നേരത്തേ പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.