നിരന്തരമായുള്ള അന്വേഷണത്തിന് ഒടുവിലാണ് രണ്ടാഴ്ച മുൻപ് സഞ്ജയ് റാണയെ ഒഡീഷയിൽ എത്തി പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങിയ ബിജോയ് റാണയെ ജയിലിലേക്ക് മാറ്റി.
മലപ്പുറം: മലപ്പുറം കിഴക്കേ പാണ്ടിക്കാട് വ്യാപാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ മുഖ്യപ്രതി പശ്ചിമ ബംഗാൾ സ്വദേശി ബിജോയ് റാണ കോടതിയിൽ കീഴടങ്ങി. രണ്ടാഴ്ച്ച മുൻപ് കൂട്ടുപ്രതിയും സഹോദരനുമായ സഞ്ജയ് റാണയെ പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 16 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് പ്രതികൾ ജയിലിലാവുന്നത്.

2013ൽ മലപ്പുറം കിഴക്കേ പാണ്ടിക്കാട് സ്റ്റേഷനറി കട നടത്തിവന്നിരുന്ന മുഹമ്മദിന്റെ കൊലപാതകം ആസൂത്രണം ചെയ്ത ആളാണ് ബിജോയ് റാണ. പ്രതിയും സഹോദരനുമായ സഞ്ജയ് റാണ അറസ്റ്റിൽ ആയതോടെ കഴിഞ്ഞദിവസം പെരിന്തൽമണ്ണ കോടതിയിൽ ഹാജരാവുകയായിരുന്നു. മുഹമ്മദിന്റെ പക്കലുള്ള പണം കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രാത്രിയിൽ കടയടച്ച് മുഹമ്മദ് വീട്ടിലേക്ക് പോകും വഴി ബിജോയ് റാണയും സഞ്ജയ് റാണയും ചേർന്ന് മുഹമ്മദിനെ തലക്കടിച്ചു വീഴ്ത്തുകയായിരുന്നു.
കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. കൃത്യം നടത്തിയ ശേഷം സ്വദേശമായ ബംഗാളിലേക്ക് പോയി. പാണ്ടിക്കാട് പോലീസ് പശ്ചിമബംഗാളിൽ എത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തു. 2014 ജാമ്യത്തിൽ ഇറങ്ങി കേരളത്തിൽ നിന്ന് കടന്നു കളഞ്ഞു. പശ്ചിമബംഗാളിൽ നിന്ന് ഒഡീഷയിലേക്ക് താമസം മാറ്റുകയും വ്യാജ വിലാസം നൽകുകയും ചെയ്തു. നിരന്തരമായുള്ള അന്വേഷണത്തിന് ഒടുവിലാണ് രണ്ടാഴ്ച മുൻപ് സഞ്ജയ് റാണയെ ഒഡീഷയിൽ എത്തി പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കീഴടങ്ങിയ ബിജോയ് റാണയെ ജയിലിലേക്ക് മാറ്റി.

