കോട്ടയം: സർക്കാരിന് ലഭിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ആരോപണ വിധേയനായതോമസ് ചാണ്ടിക്ക് മന്ത്രി സ്ഥാനത്ത് തുടരാൻ അവകാശമില്ലെന്ന് സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം പന്യൻ രവീന്ദ്രൻ. സി.പി.ഐ കാഞ്ഞിരപ്പള്ളി ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദേഹം.
പൊതു സ്ഥലം മണ്ണിട്ട് നികത്തിയെന്നാണ് മന്ത്രിക്കെതിരെയുള്ള ആക്ഷേപം. എന്നാൽ റിപ്പോർട്ട് വന്ന ശേഷവും മന്ത്രി രാജി വെച്ചിട്ടില്ല. ഇടതുപക്ഷ മുന്നണി ജനങ്ങളുടെ മുന്നണിയാണ്. മുന്നണിക്ക് മോശം ചെയ്യുന്നയാളുകളെ മുന്നണിയുടെ കൂടെ നിറുത്തുവാൻ കഴിയില്ല. ഈ വിഷയം ഇടപക്ഷ മുന്നണിയിൽ ചർച്ചചെയ്‌തെന്നും തീരുമാനമെടുക്കാൻ സ്വീകരിക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നിയമലംഘന നടത്തുന്നയാളുകൾ അധികാരത്തിൽ തുടരാൻ പാടില്ലെന്ന അഭിപ്രായമാണ് സി.പി.ഐക്ക് ഉള്ളതെന്നും പന്യന്‍ പറഞ്ഞു. ബി.ജെ.പി ഭരണം ഇന്ത്യയുടെ നന്മകളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതായും പന്യൻ രവീന്ദ്രൻ ആരോപിച്ചു.
