ആമിര്‍ ഖാനെതിരെ കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: അസഹിഷ്ണുത പരാമര്‍ശത്തില്‍ ബോളിവുഡ് താരം ആമിര്‍ഖാനെതിരെ കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. അസഹിഷ്ണുത വിവാദം രാജ്യത്തു രൂക്ഷമായ സമയത്ത് ബോളിവുഡ് താരം ആമിർ ഖാന്‍ നടത്തിയ പ്രസ്താവന അഹങ്കാരം നിറഞ്ഞതായിരുന്നെന്ന് മനോഹര്‍ പരീഖര്‍ പറഞ്ഞു. രാജ്യത്തെ അപമാനിക്കുന്നവരെ പാഠം പഠിപ്പിക്കണമെന്നും മനോഹർ പരീക്കർ ആഹ്വാനം ചെയ്തു.
മക്കളുടെ സുരക്ഷയോർത്ത് വിദേശത്തേക്ക് താമസം മാറിയാലോ എന്ന് ഭാര്യ കിരൺ റാവു ഒരിക്കൽ ചോദിച്ചെന്നും ഈ ചോദ്യം എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നു എന്നുമാണ് രാജ്യത്ത് അസഹിഷ്ണുത വിവാദം കത്തിനിന്ന കഴിഞ്ഞ നവംബറിൽ ആമിർഖാന്‍റെ പ്രസ്താവന.
എന്നാല്‍ നടന്‍റെ അന്നത്തെ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ഇന്നലെ പൂനെയിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിൽ പ്രതിരോധമന്ത്രി മനോഹർ പരിക്കർ സംസാരിച്ചത്. സുരക്ഷിതമല്ലാത്തതിനാൽ ഇന്ത്യ വിടണമെന്ന് ഭാര്യ കിരൺ ആവശ്യപ്പെട്ടെന്ന് ഒരു നടൻ പറഞ്ഞത് ധിക്കാരമാണെന്നാണ് മനോഹര്‍ പരീക്കർ പറഞ്ഞത്.
ആമിറിന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമർശനം. മക്കളെ രാജ്യം സ്നേഹം പഠിക്കേണ്ടത് മാതാപിതാക്കളാണ്. അല്ലാതെ രാജ്യത്തിനെതിരെ സംസാരിക്കാൻ എങ്ങനെയാണ് ഇവർക്ക് ധൈര്യം ഉണ്ടാകുന്നതെന്നും പരീക്കർ രോഷം കൊണ്ടു. രാജ്യത്തിനെതിരെ സംസാരിക്കുന്നവരെ ഒരുപാഠം പഠിപ്പിക്കണമെന്നും പ്രതിരോധമന്ത്രി ആഹ്വാനം ചെയ്തു.
പരീക്കറിന്റെ പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തി.വിദേശകടന്നുകയറ്റത്തിൽനിന്നും രാജ്യത്തെ രക്ഷിക്കുന്നതിന് പകരം ആമിറിനെ പോലെയുള്ളവരെ ഭീഷണിപ്പെടുത്തുകയാണ് പ്രതിരോധമന്ത്രി ചെയ്യുന്നതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജവാല കുറ്റപ്പെടുത്തി.