സിപിഎം എംഎൽഎ കെപി ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവായ യുവതി നൽകിയ പരാതി പാർട്ടി ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി എ.കെ.ബാലൻ. പരാതിക്കാരിക്ക് പാർട്ടിയിലുള്ള വിശ്വാസം കാക്കും. പരാതി സംഘടനാപരമായി അന്വേഷിക്കണം എന്നാണ് പരാതിക്കാരിയുടെ ആവശ്യം.

തിരുവനന്തപുരം: സിപിഎം എംഎൽഎ കെപി ശശിക്കെതിരെ ഡിവൈഎഫ്ഐ നേതാവായ യുവതി നൽകിയ പരാതി പാർട്ടി ഗൗരവമായി പരിഗണിക്കുമെന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ അംഗം മന്ത്രി എ.കെ.ബാലൻ. പരാതിക്കാരിക്ക് പാർട്ടിയിലുള്ള വിശ്വാസം കാക്കും. പരാതി സംഘടനാപരമായി അന്വേഷിക്കണം എന്നാണ് പരാതിക്കാരിയുടെ ആവശ്യം. അന്വേഷണ കമ്മീഷനും പാർട്ടിയും ആ തരത്തിൽ തന്നെയാകും മുന്നോട്ടുപോകുക. അന്വേഷണത്തിൽ അസംതൃപ്തിയുണ്ടെങ്കിൽ യുവതിക്ക് മറ്റ് മാർഗ്ഗങ്ങൾ തേടാം. യുവതി അങ്ങനെ മുന്നോട്ടുപോയാൽ അതിനും പാർട്ടിയുടേയും സർക്കാരിന്‍റേയും പിന്തുണ ഉണ്ടാകും. ഒരാളെയും പാർട്ടി സംരക്ഷിക്കില്ലെന്നും എ.കെ.ബാലൻ പറഞ്ഞു.

കെ.പി.ശശിക്കെതിരായ പരാതി കിട്ടിയ ഉടൻതന്നെ ഇടപെട്ടിരുന്നെന്നും എംഎല്‍എയോട് വിശദീകരണം തേടിയിരുന്നതായും സിപിഎം സംസ്ഥാന സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വ്യക്തമാക്കി. 'എന്നാല്‍ നിങ്ങൾ പറയുന്ന പരാതിയെക്കുറിച്ച് എനിക്കറിയില്ല. അങ്ങനെയൊരു പരാതിയെക്കുറിച്ച് പാര്‍ട്ടി എന്നോട് പറഞ്ഞിട്ടില്ല' എന്നായിരുന്നു ശശി നേരത്തേ പ്രതികരിച്ചത്. നേരത്തേ തന്നെ വിശദീകരണം തേടിയിരുന്നു എന്ന നിലപാട് സിപിഎം എടുത്തതോടെ ശശിയുടെ വാദം പൊളിഞ്ഞിരുന്നു.

പി.കെ. ശശിക്കെതിരെ ഓഗസ്റ്റ് 14നാണ് പരാതി കിട്ടിയത്. പരാതിക്കാരിയെ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചിരുന്നു. ശശിയെ എ.കെ.ജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടി. ഇതേത്തുടര്‍ന്നാണ് ഒരാഴ്ച മുമ്പ് എകെ ബാലനെയും പി കെ ശ്രീമതിയെയും അടങ്ങുന്ന അന്വേഷണ കമ്മീഷനെ നിയോഗിച്ചത് എന്നുമാണ് സംസ്ഥാന സമിതിയുടെ വിശദീകരണം. ഇതോടെ എംഎല്‍എ കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. 

ഡിവൈഎഫ്ഐയുടെ പാലക്കാട് ജില്ലാ കമ്മറ്റി അംഗമാണ് പി കെ ശശിക്ക് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്. കഴിഞ്ഞ ഡിസംബറിൽ മണ്ണാർകാട് ഏരിയാ കമ്മറ്റി ഓഫീസിന്‍റെ മുകളിലത്തെ നിലയിൽ വച്ച് ലൈഗികമായി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പ്രധാന പരാതി. പല തവണ ഫോണിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിച്ചു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി. ഫോൺ സംഭാഷണത്തിന്‍റെ ശബ്ദരേഖ തെളിവായി കൈയ്യിലുണ്ടെന്നും ജനറൽ സെക്രട്ടറി സീതാംറാം യെച്ചൂരിക്ക് നൽകിയ പരാതിയിലുണ്ട്.