ലോകകപ്പ് അവസാനിക്കും മുമ്പ് ട്രാന്‍സ്ഫര്‍ കാര്യത്തില്‍ തീരുമാനമുണ്ടാകും

മോസ്കോ: ലോകകപ്പിന്‍റെ ആരവങ്ങള്‍ക്ക് ശേഷം ക്ലബ് യുദ്ധങ്ങള്‍ക്ക് വീണ്ടും തുടക്കമാകുമ്പോള്‍ പല താരങ്ങളും മറ്റു ടീമുകളിലേക്ക് കുടിയേറുന്നത് സ്ഥിരമാണ്. കഴിഞ്ഞ ലോകകപ്പിന് ശേഷം ജെയിംസ് റോഡിഗ്രസ് റയലില്‍ എത്തിയത് തന്നെ ഉദാഹരണം. റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറിന്‍റെ ആവേശത്തിലേക്ക് കടക്കുമ്പോള്‍ ട്രാന്‍സ്ഫര്‍ അഭ്യൂഹങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍, എംബാപെ എന്നീ പേരുകളാണ്.

പക്ഷേ, നിര്‍ണായക ക്വാര്‍ട്ടര്‍ ഫെെനലിന് ബ്രസീലില്‍ ഇന്ന് ഇറങ്ങുമ്പോള്‍ അവരുടെ സൂപ്പര്‍ താരം ക്ലബ് മാറുന്നതിന്‍റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മഞ്ഞപ്പടയുടെയും ബാഴ്സലോണയുടെയും മിഡ്ഫീല്‍ഡിലെ മിന്നും താരമായ പൗളീഞ്ഞോയുടെ കൂടുമാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. സ്പെയിനില്‍ നിന്ന് ചെെനീസ് സൂപ്പര്‍ ലീഗിലേക്കാണ് പൗളീഞ്ഞോ പോകാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന.

ബാഴ്സലോണയ്ക്കും ഇക്കര്യത്തില്‍ സമ്മതാണെന്നാണ് വിവരം. 50 മില്ല്യണ്‍ യൂറോയുടെ വലിയ ഓഫറാണ് പൗളീഞ്ഞോയ്ക്ക് ഏഷ്യയില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. സമ്മര്‍ ട്രാന്‍സ്ഫര്‍ വിപണിയില്‍ ടീമിന് കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്നതാണ് പൗളീഞ്ഞോയുടെ ട്രാന്‍സ്ഫറിനെ അനുകൂലിക്കാന്‍ സ്പാനിഷ് ടീമിനെ നിര്‍ബന്ധിക്കുന്നത്.

പൗളീഞ്ഞോയുടെ ഏജന്‍റ് കഴിഞ്ഞ ദിവസങ്ങളില്‍ ബാഴ്സലോണയില്‍ ഉണ്ടായിരുന്നു. പൗളീഞ്ഞോ പോയാലും ലഭിക്കുന്ന തുകയിലൂടെ മിഡ്ഫീല്‍ഡില്‍ മികച്ച താരത്തെ എത്തിക്കാന്‍ ബാഴ്സയ്ക്ക് സാധിക്കും. ഈ മാസം 11ന് ചെെനീസ് ലീഗിന്‍റെ ട്രാന്‍സ്ഫര്‍ ജാലകം അടയ്ക്കും അതിന് മുമ്പ് താരത്തിന്‍റെ ട്രാന്‍സ്ഫര്‍ കാര്യത്തില്‍ തീരുമാനമുണ്ടാകും. നേരത്തെയും ചെെനീസ് ലീഗില്‍ നിന്നാണ് പൗളീഞ്ഞോ ബാഴ്സലോണയിലേക്കെത്തിയത്. ലോകകപ്പില്‍ പൗളീഞ്ഞോ ഒരു ഗോള്‍ സ്വന്തമാക്കിയിരുന്നു.