ബിജെപി മതേതരപ്പാര്‍ട്ടിയല്ല, സഖ്യത്തിനില്ല; യുഡിഎഫിലേക്ക് ചായ്ഞ്ഞ് പിസി ജോര്‍ജ്
യുഡിഎഫിലേക്ക് ചേക്കാറാന്‍ ജോര്‍ജ് ശ്രമം തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണാൻ രഹസ്യമായി നടത്തിയ നീക്കം പരാജയപ്പെട്ടെങ്കിലും ശ്രമം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല.
കോട്ടയം: ബിജെപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് പ്രവേശനം സജീവമാക്കി ജനപക്ഷം നേതാവ് പി സി ജോർജ് എംഎല്‍എ. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് മുന്നണിയുടെ ഭാഗമാകാനാണ് നീക്കം. ബിജെപി മതേതരപ്പാര്‍ട്ടിയല്ലെന്നാണ് ജോര്‍ജ് കഴിഞ്ഞ ദിവസം കോട്ടയത്ത് പ്രതികരിച്ചത്.
എന്നാല്‍ ശബരിമല പ്രക്ഷോഭത്തിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ച പി സി ജോർജ് പിന്നീട് നിയമസഭയിലും ഒ രാജഗോപാലിനൊപ്പം നീന്നു. പൂഞ്ഞാർ പഞ്ചായത്തിൽ ബിജെപിയുടെ സഹായത്തോടെ ഭരണം പിടിച്ചെടുത്തു. എന്നാൽ വളരപ്പെട്ടന്നാണ് മതേതരപ്പാർട്ടിയല്ലെന്ന് പറഞ്ഞ് ബിജെപിയെ തള്ളി പി സി ജോർജ് രംഗത്തെത്തിയത്.
യുഡിഎഫിലേക്ക് ചേക്കാറാന്‍ ജോര്‍ജ് ശ്രമം തുടരുകയാണ്. കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ കാണാൻ രഹസ്യമായി നടത്തിയ നീക്കം പരാജയപ്പെട്ടെങ്കിലും ശ്രമം ഇപ്പോഴും ഉപേക്ഷിച്ചിട്ടില്ല. എന്നാൽ ജോർജിനെ യുഡിഎഫിലേക്ക് കൊണ്ടുവരുന്നതിനെ കോൺഗ്രസിലെ ഒരു വിഭാഗവും കേരളകോൺഗ്രസ് എമ്മും ശക്തമായി എതിർക്കുകയാണ്. ജോർജിനോട് രമേശ് ചെന്നിത്തലക്ക് താല്പര്യമുണ്ടെങ്കിലും ഉമ്മൻചാണ്ടി എതിർക്കും. ഈ എതിർപ്പുകൾ അതിജീവിച്ച് മുന്നണിപ്രവേശം യാഥാർത്ഥ്യമാക്കുക എന്നത് ജോർജിന് ബാലികേറാമലയാണ്.