2010, 2014 ലോകകപ്പുകളില്‍ കിരീടം നേടിയത് ഗാര്‍ഡിയോളയുള്ള രാജ്യങ്ങളായിരുന്നു

മോസ്ക്കോ; റഷ്യന്‍ ലോകകപ്പ് അവസാന പാദത്തിലെത്തി നില്‍ക്കുകയാണ്. കേവലം രണ്ട് ജയങ്ങളുടെ അകലത്തില്‍ നാല് ടീമുകള്‍ ലോക കിരീടം ഉയര്‍ത്താനായി കാത്ത് നില്‍ക്കുന്നു. അതിനിടയിലാണ് ഗാര്‍ഡിയോളയ്ക്ക് തന്നെ ലോകകപ്പ് എന്ന കൗതുകകരമായ വാര്‍ത്തയെത്തുന്നത്. ഗാര്‍ഡിയോള പരിശീലിപ്പിക്കുന്ന ടീമുകള്‍ ഒന്നും ലോകകപ്പില്‍ പോരാടിക്കുന്നില്ലല്ലോ എന്ന സ്വാഭാവിക ചോദ്യം ഉയരാവുന്നതാണ്.

അത്തരം ചോദ്യം ഉയര്‍ത്തുന്നതിന് മുമ്പ് ചില കണക്കുകള്‍ പരിശോധിക്കുന്നത് നല്ലതായിരിക്കും. ഗാര്‍ഡിയോള എന്ന ഇതിഹാസ പരിശീലകന്‍ ബാഴ്സലോണയുടെ അമരക്കാരനായതുമുതലുള്ള ചരിത്രവും ലോകകപ്പും തമ്മില്‍ കൗതുകകരമായ ഒരു സാമ്യമുണ്ട്. 2007 ന് ശേഷമാണ് ഗാര്‍ഡിയോള സ്പെയിനില്‍ പരിശീലക വേഷത്തിലെത്തുന്നത്.

അതിന് ശേഷം നടന്ന 2010, 2014 ലോകകപ്പുകളില്‍ കിരീടം നേടിയത് ഗാര്‍ഡിയോളയുള്ള രാജ്യങ്ങളായിരുന്നു. 2010 ല്‍ സ്പെയിന്‍ ലോകകിരീടത്തില്‍ മുത്തമിടുമ്പോള്‍ ബാഴ്സലോണയില്‍ ഗാര്‍ഡിയോള ഉണ്ടായിരുന്നു. ബാഴ്സയില്‍ പെപിന്‍റെ ശിഷ്യന്‍മാരായ ഇനിയെസ്റ്റയും സാവിയുമെല്ലാം ചേര്‍ന്നാണ് ലോക കിരീടം സ്പെയിനിലെത്തിച്ചതെന്നത് ചരിത്രം.

നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ബ്രസീലിയന്‍ മണ്ണില്‍ ജര്‍മനി കിരീടമുയര്‍ത്തുമ്പോള്‍ ബയേണിന്‍റെ പരിശീലകനായിരുന്നു ഗാര്‍ഡിയോള. ബയേണും ജര്‍മനിയും തമ്മിലുള്ള ബന്ധം പറഞ്ഞറിയിക്കേണ്ടതില്ല. തോമസ് മുള്ളറും ഫിലിപ്പ് ലാമും മാന്യുവല്‍ ന്യൂയറും തുടങ്ങി ജര്‍മനിയുടെ വമ്പന്‍മാരെല്ലാം ഗാര്‍ഡിയോളയുടെ കളരിയില്‍ പടിച്ചവര്‍ തന്നെ.

കണക്കുകള്‍ അങ്ങനെയാകുമ്പോള്‍ ഇക്കുറി ഇംഗ്ലണ്ട് കിരീടം നേടുമെന്നാണ് ആരാധകര്‍ പറയുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായി ഗാര്‍ഡിയോള തിളങ്ങുമ്പോള്‍ കിരീടം ഇംഗ്ലിഷ് മണ്ണിലെത്തണമല്ലോയെന്നാണ് അവര്‍ പറയുന്നത്.