എണ്ണ ഉത്പാദനം കുറയ്ക്കാൻ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്‍റെ തീരുമാനം. വിലയിടിവിന്‍റെ പശ്ചാത്തലത്തിൽ നിലവിലെ ഉത്പാദനം കൂടുതലാണെന്ന വിലയിരുത്തലിലാണ് തീരുമാനം. അൾജീരിയയിൽ നടന്ന യോഗത്തിലാണ് ധാരണയിലെത്തിയത്. നവംബറിൽ ഔപചാരികമായി കരാറൊപ്പുവയ്ക്കും. പ്രതിദിന ഉത്പാദനം 33.24 ദശലക്ഷം ബാരലിൽനിന്ന് 32.5 ദശലക്ഷം ബാരൽ വരെയായി കുറയ്ക്കും. എട്ട് വർഷത്തിനിടെ ആദ്യമായാണ് ഉത്പാദനം കുറയ്ക്കാൻ ഒപെക് തീരുമാനിക്കുന്നത്. തീരുമാനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നു.