മനില: ദക്ഷിണ ഫിലിപ്പീന്‍സില്‍ ടെംബിന്‍ കൊടുങ്കാറ്റിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 230 ആയി. സിബുകോയിലും സലൂഗിലുമാണ് ടെംബിന്‍ ആളപായമുണ്ടാക്കിയത്. ടുബോഡ്, പിയാഗപോ നഗരങ്ങള്‍ മണ്ണിനടിയിലായി. നിരവധിപേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്. പാറക്കൂട്ടങ്ങളും മണ്ണും കുമിഞ്ഞുകൂടിയതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. 

Add Asianetnews as a Preferred SourcegooglePreferred

ടെംബിന്‍ കൊടുങ്കാറ് ആദ്യം ആഞ്ഞുവീശിയത് ഫിലിപ്പൈന്‍സിന്റെ തെക്കന്‍ ദ്വീപായ മിന്‍ഡനാവോയിലാണ്. കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ടുബോഡ്, പിയാഗാപോ നഗരങ്ങളില്‍ ദുരിതം വിതച്ചു. നദികള്‍ കര കവിഞ്ഞൊഴുകിയതോടെ കെട്ടിങ്ങള്‍ വെള്ളത്തിനടിയിലായി. മലവെള്ളപ്പാച്ചിലില്‍ പല ഗ്രാമങ്ങളും പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടു. 

മണ്ണിടിച്ചിലിനെ തുടര്‍ന്ന് എഴുപതിനായിത്തോളം പേര്‍ക്ക് വീട് നഷ്ടമായി. ഗ്രാമീണമേഖലയായ ദലാമോ പ്രളയത്തില്‍ പൂര്‍ണ്ണമായും നശിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ ദ്വീപായ മിന്‍ഡനാവോയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലനോവോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

ഫിലിപ്പീന്‍സില്‍നിന്ന് കാണാതായവരുടെ എണ്ണം ഉയരുന്നതായാണ് വിവരം. 144 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമാകുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്.

കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടുകിട്ടുന്നതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം.തിങ്കളാഴ്ച വൈകീട്ടോടെ കൊടുങ്കാറ്റ് വിയറ്റ്‌നാമിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 74000 ഓളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.