ശബരിമല സന്നിധാനത്ത് ക്യാമറകൾക്കും മൊബൈൽ ഫോണിനും നിയന്ത്രണമേർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനം.
തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ക്യാമറകൾക്കും മൊബൈൽ ഫോണിനും നിയന്ത്രണമേർപ്പെടുത്താൻ ദേവസ്വം ബോർഡ് തീരുമാനം. മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ശ്രീകോവിലിനകത്തെ ചിത്രങ്ങൾ വരെ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ദേവസ്വം ബോർഡ് നടപടി. എന്നാൽ മാധ്യമങ്ങൾക്ക് തടസ്സമില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
സമൂഹ മാധ്യമങ്ങളിൽ സന്നിധാനത്തെ ചിത്രങ്ങൾ പ്രചരിക്കുന്നത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ദേവസ്വം ബോർഡ് നടപടി. പതിനെട്ടാംപടിക്കു മുകളിൽ മൊബൈൽ ഫോണിനും വീഡിയോ ക്യാമറകൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്. തീർത്ഥാടകരുടെ മൊബൈൽ ഫോണുകൾ ടോക്കൺ സംവിധാനത്തിലൂടെ വാങ്ങി വെക്കാൻ സംവിധാനങ്ങൾ ഒരുക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ പത്മകുമാർ അറിയിച്ചു.
എന്നാൽ മാധ്യമങ്ങൾക്ക് നിയന്ത്രണം ബാധകമല്ല . ചില കേന്ദ്രങ്ങളിൽനിന്നുണ്ടായ കുപ്രചരണങ്ങൾ നടവരവിനെ ബാധിച്ചു . മണ്ഡല പൂജയ്ക്കുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗം എല്ലാദിവസവും ചേരും. യുവതികൾ മലചവിട്ടാൻ എത്തുന്നുവെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളെ കുറിച്ച് ദേവസ്വംബോർഡിന് അറിയില്ല. യുവതികളെ കയറ്റണമെന്ന ഒരാഗ്രഹം ബോർഡിനില്ല. എന്നാൽ രാഷട്രീയ താല്‍പ്പര്യമുള്ളവര്‍ക്ക് ഇത്തരം താല്‍പ്പര്യമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് കൂട്ടി ചേർത്തു.
