പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തമായി. ബിജെപിയിലെ അതൃപ്തിയും കോൺഗ്രസ് നേതാക്കളുടെ സ്വാഗതവും ഈ ചർച്ചകൾക്ക് ആക്കം കൂട്ടുമ്പോൾ, അമരീന്ദർ സിംഗ് വാർത്തകൾ നിഷേധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്തായിരിക്കുമെന്ന ആകാംഷയിലാണ് പഞ്ചാബ്.

ചണ്ഡീഗഢ്: പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന രാഷ്ട്രീയ അഭ്യൂഹങ്ങൾ ശക്തമാകുന്നു. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്, ഈ നീക്കം പഞ്ചാബ് രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടെ പ്രസ്താവനയാണ് ചർച്ചകൾക്ക് ജീവൻ നൽകിയത്. അമരീന്ദർ സിംഗ് കോൺഗ്രസ് നേതൃത്വവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്ന് ഹൂഡ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺഗ്രസിനെക്കുറിച്ച് അടുത്തിടെ അമരീന്ദർ സിംഗ് നടത്തിയ നല്ല പരാമർശങ്ങളും അദ്ദേഹത്തിന്റെ മടങ്ങിവരവിനായി പാർട്ടി നേതൃത്വത്തിൽ പൊതുസമവായം രൂപപ്പെടുന്നുവെന്നതിൻ്റെ സൂചനകളാണ്. ബിജെപിയുടെ പ്രവർത്തന ശൈലിയിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിനുള്ള അതൃപ്തിയാണ് അദ്ദേഹത്തെ പഴയ തട്ടകത്തിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നതെന്നാണ് വിവരം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദളുമായി സഖ്യം വേണമെന്ന് അമരീന്ദർ ആവശ്യപ്പെടുമ്പോൾ, 117 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. തന്റെ സഹോദരൻ രൺധീർ സിംഗിന്റെ വിയോഗത്തിൽ രാഹുൽ ഗാന്ധി നേരിട്ട് അനുശോചനം അറിയിച്ചെങ്കിലും ബിജെപി നേതൃത്വത്തിൽ നിന്ന് അത്തരം ഒരു സമീപനം ഉണ്ടായില്ലെന്ന വിഷമവും അദ്ദേഹത്തിനുണ്ട്.

അമരീന്ദർ സിംഗിന്റെ തിരിച്ചുവരവ് പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാൻ സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഗുർദാസ്പൂർ എംപി സുഖ്ജീന്ദർ സിംഗ് രൺധാവ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ അദ്ദേഹത്തിന്റെ മടങ്ങിവരവിനെ പരസ്യമായി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ ഇത് വെറും രാഷ്ട്രീയ ഊഹാപോഹങ്ങൾ മാത്രമെന്നാണ് ബിജെപി ക്യാംപ് പ്രതികരിക്കുന്നത്. പഴയ സഹപ്രവർത്തകർ തമ്മിൽ സംസാരിക്കുന്നതിനെ പാർട്ടി വിടുന്നതായി കാണാനാകില്ലെന്നാണ് പഞ്ചാബ് ബിജെപി വക്താവ് പ്രിത്പാൽ സിംഗ് ബലിയേവാൽ പ്രതികരിച്ചത്.

ക്യാപ്റ്റൻ അമരീന്ദർ സിംഗും പരസ്യമായി കോൺഗ്രസിലേക്ക് മടങ്ങുമെന്ന വാർത്തകളെ നിഷേധിച്ചിട്ടുണ്ട്. എങ്കിലും, പഞ്ചാബിൽ 2002-ലും 2017-ലും കോൺഗ്രസിനെ അധികാരത്തിലേറ്റിയ, 2014-ലെ മോദി തരംഗത്തിലും അരുൺ ജെയ്റ്റ്‌ലിയെ പരാജയപ്പെടുത്തിയ മുതിർന്ന നേതാവാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്. അദ്ദേഹത്തിൻ്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ ലോകം.