തൃശ്ശൂര്‍: കണ്ണൂര്‍ കൊലപാതകത്തില്‍ പോലീസിനെതിരായ പി ജയരാജന്‍റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. സംസ്ഥാന സമ്മേളന വേദിയിലേക്ക് വിളിച്ചുവരുത്തിയാണ് കോടിയേരിയും പിണറായിയും അതൃപ്തി പരസ്യമാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

ഷുഹൈബ് വധത്തിന് പിന്നില്‍ സിപിഎം പ്രവ‍ത്തകരാണെന്നും ക്വട്ടേഷന്‍ കൊലപാതകമാണിതെന്നും പൊലീസ് നിലപാടെയുത്തതോടെയാണ് പി ജയരാജന്‍ പൊലീസിനെ തള്ളി പാര്‍ട്ടി അന്വേഷണത്തിലാണ് തങ്ങള്‍ക്ക് വിശ്വാസമെന്ന പ്രസ്താവന നടത്തിയത്. ഇതിലുള്ള അതൃപ്തിയാണ് സമ്മേളന വേദിയില്‍ മുഖ്യമന്ത്രി അറിയിച്ചത്. സംസ്ഥാന സമ്മേളനത്തിന്റെ പതാക ഉയര്‍ത്തലിനായി പ്രതിനിധികള്‍ ഹാളില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടയില്‍ ജയരാജനെ പിണറായി വിജയന്‍ വേദിയുടെ പിന്നിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് കോടിയേരിയും ഈ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിലാണ് ശക്തമായ എതിര്‍പ്പ് പിണറായി അറിയിച്ചത്. ജയരാജന്റെ പ്രസ്താവന ഇന്നലെ തന്നെ കോടിയേരി തള്ളിയിരുന്നു. കൊലപാതകികളെ പിടികൂടുന്ന പണി പാര്‍ട്ടിയുടേതല്ലെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

വ്യക്തിപൂജ വിവാദത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം പി ജയരാജനുമായി നേരത്തെ തന്നെ ഇടഞ്ഞു നില്‍ക്കുകയാണ്. ശുഹൈബ് വധത്തില്‍ മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ആഭ്യന്തര വകുപ്പിനെതിരായ വിമര്‍ശനവും കൂടിയായതോടെ ഈ ഭിന്നിപ്പ് രൂക്ഷമാകുകയാണ്. കണ്ണൂരിലെ കൊലപാതക രാഷ്‌ട്രീയത്തില്‍ സംസ്ഥാന സമ്മേളനത്തില്‍ ഏത് തരത്തിലുള്ള ച‍ര്‍ച്ചകളാണ് ഉണ്ടാകുന്നതെന്ന് ഏവരും ഉറ്റുനോക്കുമ്പോഴാണ് ഷുഹൈബ് വധത്തില്‍ മുഖ്യമന്ത്രിതന്നെ പ്രതിഷേധവും അതൃപ്തിയും അറിയിക്കുന്നതെന്നത് ശ്രദ്ധേയമാണ്.