ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമി എന്നവരുടെ കൂടെ പേര് ചേര്‍ക്കാനാണ് പിണറായി ശ്രമിക്കുന്നതെങ്കിലും പുരാണത്തിലെ രാവണനും ദുശ്ശാസനനുമടക്കമുള്ളവര്‍ക്കൊപ്പമാണ് സ്ഥാനം.  കേരള നവോത്ഥാന മുന്നേറ്റത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് പങ്കില്ലെന്നും മുരളീധരന്‍

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം നടപ്പിലാക്കുന്നതിലൂടെ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്കൊപ്പം തന്‍റെ പേരും ചേര്‍ക്കാനാണ് പിറണായി വിജയന്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമി എന്നവരുടെ കൂടെ പേര് ചേര്‍ക്കാനാണ് പിണറായി ശ്രമിക്കുന്നതെങ്കിലും പുരാണത്തിലെ രാവണനും ദുശ്ശാസനനുമടക്കമുള്ളവര്‍ക്കൊപ്പമാണ് സ്ഥാനം. കേരള നവോത്ഥാന മുന്നേറ്റത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് പങ്കില്ലെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനതത്തില്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമിത് ഷാ കേരളത്തില്‍ വന്ന് വര്‍ഗ്ഗീയ പ്രസംഗം തടത്തിയതിന് സിപിഎമ്മിനും പങ്കുണ്ട്. അമിത് ഷാ കേരളത്തില്‍ വരേണ്ട ഒരു സാഹചര്യവും നിലവിലില്ല. കേരളത്തില്‍ വേറെയും വിമാത്താവളങ്ങളുണ്ട് പിന്നെ എന്തടിസ്ഥാനത്തിലാണ് ഉദ്ഘാടനത്തിന് മുമ്പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങാന്‍ അനുമതി നല്‍കിയത്. കാടടച്ച് വെടിവയ്ക്കുകയാണ് അമിത് ഷായെന്നും മുരളീധരന്‍ പറഞ്ഞു. 

സന്ദീപാനന്ദഗിരിയുടെ ആശ്രമം തകര്‍ത്തത് അപലപനീയം. അക്രമികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. എന്നാല്‍ ജീവന് ഭീഷണിയുള്ള സ്വാമിയ്ക്ക് എന്തുകൊണ്ട് മതിയായ സുരക്ഷ നല്‍കിയില്ല ? ഓഖി ദുരന്തമുഖത്ത് പോലും ചെല്ലാതിരുന്ന മുഖ്യമന്ത്രി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെത്തി. മതങ്ങളെ തമ്മില്‍തല്ലിച്ച് ജയിക്കാമെന്നാണ് പിണറായി കരുതുന്നത്. ശബരിമലയില്‍ നാമജപം നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്നതാണ് അവസ്ഥ. ശബരിമല സമരത്തില്‍ പങ്കെടുത്തവരെല്ലാം സംഘപരിവാറല്ല. ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഓഫീസല്ല. ആചാരങ്ങള്‍ മുഖ്യമന്ത്രി വിചാരിച്ചാല്‍ ഇല്ലാതാവുന്നതല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.