തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലക്കം മറിഞ്ഞു മുഖ്യമന്ത്രി. നിയമസഭയും സര്‍വകക്ഷി യോഗവുമെടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വ്യത്യസ്തമായ നിലപാടെടുത്തിട്ടില്ലെന്നുമാണു മുഖ്യമന്ത്രിയുടെ മറുപടി. ഡാം സുരക്ഷിതമാണെന്നു നേരത്തെ നിലപാടെടുത്ത മുഖ്യമന്ത്രി, സ്‌കൂള്‍ കുട്ടികളെപ്പോലെ പെരുമാറാതെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം രംഗത്തെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ നിയമസഭയും സര്‍വകക്ഷി യോഗവുമെടുത്ത തീരുമാനങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തിലുളള വ്യതിചലനം ആലോചിക്കുന്നുണ്ടോ, മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും വ്യത്യസ്തമായ പ്രസ്താവനകള്‍ ഉണ്ടാകാനുളള സാഹചര്യമെന്താണ് എന്നീ ചോദ്യങ്ങള്‍ക്കാണു മുഖ്യമന്ത്രി മറുപടി നല്‍കിയത്. പി.ടി. തോമസാണു ചോദ്യങ്ങള്‍ ഉന്നയിച്ചത്. നിയമസഭയും സര്‍വകക്ഷി യോഗവുമെടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി വ്യകതതമാക്കി.

വ്യത്യസ്തമായ പ്രസ്താവന മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ദേശീയ, അന്തര്‍ദേശീയ വിദഗ്ധ സമിതികളെ പരിശോധനക്ക് ഏര്‍പ്പെടുത്താന്‍ ഇരു സംസ്ഥാനങ്ങളും ചര്‍ച്ച ചെയ്ത് ആലോചിക്കുമെന്നും മറുപടിയില്‍ പറയുന്നു.

വ്യത്യസ്ത നിലപാട് നേരത്തെ പരസ്യമാക്കിയ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നു പ്രതിപക്ഷം ആരോപിച്ചു.

ഡാം സുരക്ഷിതമാണെന്ന മുഖ്യമന്ത്രിയുടെ മുന്‍ നിലപാട് മുല്ലപ്പെരിയാര്‍ വിഷയത്തിലെ നിയമ നടപടികളിലടക്കം കേരളത്തിന് തിരിച്ചടിയാകുമെന്നും പുതിയ ഡാം വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്നും സിപിഐയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിരുന്നു.