സംഘപരിവാര്‍ എന്ത് നിലപാട് എടുത്താലും യുഡിഎഫും കോൺഗ്രസും പിന്തുണയ്ക്കുന്നു: മുഖ്യമന്ത്രി
''സ്ത്രീകൾക്കെതിരായ വിവേചനത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്ത് എത്തിക്കഴിഞ്ഞു. വനിതാ മതിലിൽ 50 ലക്ഷം പേർ പങ്കെടുത്തത് ഇതിന് തെളിവാണ്''
തൊടുപുഴ: യാഥാസ്ഥിതികർ നൂറ്റാണ്ടുകളുടെ പിന്നിലേക്ക് സംസ്ഥാനത്തെ തള്ളാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകൾക്കെതിരായ വിവേചനം തുടരാൻ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ഇടുക്കി, തൊടുപുഴയില്‍ നടന്ന എല്‍ഡിഎഫ് പൊതുസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തിന്‍റെ മുന്നോട്ടു പോക്കിനെ തടസ്സപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. സ്ത്രീകൾക്കെതിരായ വിവേചനത്തിനെതിരെ സ്ത്രീകൾ തന്നെ രംഗത്ത് എത്തിക്കഴിഞ്ഞു. വനിതാ മതിലിൽ 50 ലക്ഷം പേർ പങ്കെടുത്തത് ഇതിന് തെളിവാണ്. ആർഎസ്എസും ബിജെപിയും എന്ത് നിലപാട് എടുത്താലും പിന്തുണയ്ക്കുന്ന സമീപനമാണ് യുഡിഎഫും കോൺഗ്രസും സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ശബരിമല വിഷയത്തിൽ പ്രതിപക്ഷം സർക്കാരിനെ അനാവശ്യമായി സമ്മർദ്ദത്തിലാക്കുന്നെന്ന് കാനം രാജേന്ദ്രൻ.
സുപ്രീം കോടതി വിധിയെക്കുറിച്ച് അറിയാതെയല്ല പ്രതിപക്ഷ പ്രതിഷേധമെന്നും കാനം പൊതുസമ്മളേനത്തില്‍ പറഞ്ഞു.