തിരുവനന്തപുരം: പ്രശസ്ത ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അനാദരവുകാട്ടിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ സർക്കാർ ഗൗരവമായെടുക്കും. കാടൻ മനസ്ഥിതിക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
കലാകാരനും പിന്നോക്ക വിഭാഗത്തിൽപ്പെട്ടതുമായ അശാന്തൻ എന്ന ചിത്രകാരന്റെ മൃതദേഹത്തോട് ചില വർഗീയ വാദികൾ ക്രൂരത കാണിച്ചത് മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്. എറണാകുളം ദർബാർ ഹാളിലെ ആർട്ട് ഗ്യാലറിയിൽ പൊതുദർശനത്തിന് വെക്കുന്നത് തൊട്ടടുത്ത ക്ഷേത്രം അശുദ്ധമാക്കുമെന്ന പ്രചാരണം നടത്തി മൃതദേഹത്തെ അപമാനിക്കുകയായിരുന്നു. വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാൻ ബോധപൂർവമായ വർഗീയ പ്രചാരണവും സംഘടിപ്പിക്കുകയുണ്ടായെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ പറഞ്ഞു.
അശാന്തന്റെ മൃതദേഹം എറണാകുളം ലളിതാ കലാ ആർട്ട് ഗാലറിയിൽ പൊതുദർശനത്തിന് വയ്ക്കുന്നത് തടഞ്ഞ സംഭവത്തില്‍ 20 പേര്‍ക്കെതിരെ സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരുന്നു. ലളിത കലാ അക്കാദമിയുടെ പരാതിയിലാണ് കേസ്. മൃതദേഹത്തോട് അനാദരവ് കാണിച്ചതില്‍ വിവിധ സംഘടനകളും പ്രതിഷേധം ശക്തമാക്കി.
അശാന്തന് ചിത്രം വരച്ചും കണ്ടും കാണിച്ചും ജീവിച്ച എറണാകുളം ദര്‍ബാര്‍ ഹാളിലെ ലളിത കലാ ആര്‍ട്ട് ഗ്യാലറിയപടെ മുറ്റത്ത് അദ്ദേഹത്തിന് യാത്രാമൊഴിയേകാനായിരുന്നു സുഹൃത്തുക്കളുടെ തീരുമാനം. മൃതദേഹവുമായി ദര്‍ബാര്‍ ബാളിന് സമീപത്തുള്ള ക്ഷേത്രത്തിന് മുന്നിലൂടെ പോകുന്നത് എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഭാരവാഹികള്‍ തടഞ്ഞത്തോടെ ആര്‍ട്ട് ഗ്യാലറിയുടെ പിന്‍വരാന്തയില്‍ അശാന്തനെ കിടത്തി. അവിടെയെത്തിയാണ് സുഹൃത്തുക്കള്‍ അന്തിമോപചാരമര്‍പ്പിച്ച് മടങ്ങിയത്. ആർട്ട് ഗാലറി മുറ്റത്ത് മൃതദേഹം വച്ചാൽ തൊട്ടപ്പുറത്തുള്ള ക്ഷേത്രം അശുദ്ധമാകുമെന്നായിരുന്നു ആരോപണം.
