പാലക്കാട്: കേന്ദ്രസര്‍ക്കാറിനെയും ആര്‍എസ്എസിനെയും രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍. ശക്തമായ കേന്ദ്രം നിലനില്‍ക്കുന്പോള്‍ സന്തുഷ്ടമായ സംസ്ഥാനം നിലനില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറ‍ഞ്ഞു. നികുതി പിരിക്കാനുള്ള സംസ്ഥാനത്തിന്‍റെ അധികാരം മുഴുവന്‍ കേന്ദ്രമെടുത്തു. ജിഎസ്ടി വന്നതോടെ സംസ്ഥാനങ്ങളുടെ അവകാശം മുഴുവന്‍ നഷ്ടപ്പെട്ടു. ജിഎസ്ടിയുടെ ഭാഗമായി വലിയ അസംതൃപ്തി നിലനില്‍ക്കുന്നു. ആര്‍എസ്എസിന്‍റെ നയത്തിന്‍റെ ഭാഗമായി സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ ഓരോന്നായി ഇല്ലാതാക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി

ഏതെങ്കിലും സംസ്ഥാനം കാര്‍ഷിക കടാശ്വാസ പദ്ധതി പ്രഖ്യാപിച്ചാല്‍ സഹായം നല്‍കില്ലെന്ന് കേന്ദ്രഗവണ്‍മെന്‍റ് നിലപാട് സ്വീകരിച്ചു. രാജ്യം മുഴുവന്‍ കര്‍ഷക പ്രക്ഷോഭം നടക്കുകയാണ്. പാര്‍ലമെന്‍ററി സംവിധാനത്തിലും ആര്‍എസ്എസില്‍ താല്‍പര്യമില്ല. പ്രസിഡന്‍ഷ്യല്‍ ഭരണരീതിയില്‍ ജനാധിപത്യത്തെ കൊണ്ടുപോകാനാണ് ആര്‍എസ്എസ് ചെയ്യുന്നതെന്നും മുഖ്യമന്തി കുറ്റപ്പെടുടത്തി. ഭരണം കേന്ദ്രീകരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി.

രാജ്യത്ത് വിവേക രഹിതമായി നടത്തിയ പ്രഖ്യാപനമാണ് നോട്ട് നിരോധനം. മുന്‍കരുതലില്ലാതെ മറ്റൊരു സര്‍ക്കാരും ഇത്തരം സാഹസത്തിന് മുതിര്‍ന്നിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിപിഎം പാലക്കാട് സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.