തിരുവനന്തപുരം: കേസന്വേഷണത്തിലും തീരുമാനങ്ങളെടുക്കുന്നിലും പൊലീസ് രാഷ്‌ട്രീയ പക്ഷപാതിത്വം കാണിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിജിപിയുടെ സര്‍ക്കുലര്‍പ്രകാരം മാത്രം യുഎപിഎ ചുമത്താന്‍ പാടുള്ളൂ. രാഷ്‌ട്രീയ കേസുകളുടെ പേരില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ കാപ്പ ചുമത്തരുതെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

വിവാദങ്ങള്‍ ഓരോന്നായി വേട്ടയാടുന്ന കേരള പൊലീസിന്റെ താഴെത്തട്ടില്‍വരെ സര്‍ക്കാര്‍ നയം എത്തുകയെന്ന ഉദ്ദേശത്തോടെയാണ് മുഖ്യമന്ത്രി എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. ദീര്‍ഘമായ പ്രസംഗത്തില്‍ മുഖ്യമന്ത്രി പൊലീസ് നയം അടിവരയിട്ടു. കേസന്വേഷണത്തിലോ തീരുമാനമെടുക്കുന്നതിലോ രാഷ്‌ട്രീയ പക്ഷപാതിത്വം പാടില്ല. വ്യക്തിപരമായ ഇഷ്‌ടങ്ങളോ ജാതി-മത പരിഗണയോ നിതിനിര്‍വ്വഹണത്തില്‍ പാടില്ല. യുഎപിഎ ചുമത്തുന്നതില്‍ ഡിജിപി വ്യക്തമായ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇത് അനുസരിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകും.

രാഷ്‌ട്രീയ കേസുകളുടെ പേരില്‍ പൊതുപ്രവര്‍ത്തകര്‍ക്കെതിരെ ഗുണ്ടാ നിയമം ചുമത്തരുത്. പരാതിയുമായി എത്തുന്ന സാധാരണക്കാര്‍ക്കാവണം മുന്‍ഗണ. ഇത്തരക്കാര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ ആരുമുണ്ടാകില്ല.ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ പൊലീസിന്റെ സാന്നിധ്യം ഉണ്ടാകണം. ഒരു വലിയ വീഴ്ചയുണ്ടാല്‍ ഉത്തരവാദിത്വം എസ്ഐക്കോ പോലീസുകാര്‍ക്കോ മാത്രമാകില്ല. അത് നിരീക്ഷിക്കേണ്ട മേലുദ്യോഗസ്ഥര്‍‍ക്കും ഉത്തരവാദിത്വമുണ്ടാകും.

അഴിമതിയും മൂന്നാം മുറയും അനുവദിക്കില്ല.സ്‌ത്രീ സുരക്ഷക്ക് മുന്‍ഗണന നല്‍കണം. വിവാദ വിഷയങ്ങളില്‍ നയമപരമായ തീരുമാനമെടുക്കണം. നവമാധ്യങ്ങള്‍ വഴി സര്‍ക്കാരിനെതിരായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.സത്യസന്ധമായി ജോലി ചെയ്യുന്നവരെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും തിരുവനന്തപുരം റെയ്‍ഞ്ച് ഐജിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.