പിറവം പള്ളി കേസ്: ഹൈക്കോടതിയിലെ രണ്ടാമത്തെ ബെഞ്ചും പിന്മാറി
പിറവം പള്ളി പള്ളിത്തര്‍ക്കകേസില്‍ നിന്ന് രണ്ടാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ചിതബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി നേരത്തെ ഹാജരായതാണെന്ന് ചൂണ്ടികാട്ടിയാണ് പിന്മാറ്റം.
കൊച്ചി: പിറവം പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുന്നതില്‍ നിന്ന് രണ്ടാമത്തെ ബെഞ്ചും പിന്മാറി. ജസ്റ്റിസ് ചിതബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി നേരത്തെ ഹാജരായതാണെന്ന് ചൂണ്ടികാട്ടിയാണ് പിന്മാറ്റം. യാക്കോബായ വിഭാഗം അഭിഭാഷകനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.
നേരത്തെ, ജസ്റ്റിസ് പി ആർ രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചും കേസില്‍ നിന്ന് പിന്മാറിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വക്കീലായിരിക്കെ സഭാതർക്കം സംബന്ധിച്ച കേസിൽ യാക്കോബായ സഭയ്ക്കായി ഹാജരായിട്ടുണ്ടെന്ന തടസ്സമുന്നയിച്ച് അഞ്ച് വിശ്വാസികൾ കക്ഷിചേരാനെത്തിയ പശ്ചാത്തലത്തിലായിരുന്നു ആദ്യ ബെഞ്ചിന്‍റെ പിന്മാറ്റം.
ജഡ്ജിമാരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് ഏറ്റവും മോശം പ്രവൃത്തിയാണെന്ന് ചൂണ്ടികാട്ടിയായിരുന്നു ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. എന്നാൽ യാക്കോബായ സഭയ്ക്ക് ഹർജിക്കാരനെ അറിയില്ലെന്ന് സഭാ നേതൃത്വം പ്രതികരിച്ചു. പള്ളി തർക്ക കേസിൽ കക്ഷി ചേരാനെത്തിയ കാട്ടാച്ചിറയിലെ യാക്കോബായ സഭ വിശ്വാസിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പിൻമാറണമെന്ന ആവശ്യം കോടതിയെ അറിയിച്ചത്.
Also Read: പിറവം പള്ളി കേസ്: ജഡ്ജിമാര്‍ക്കെതിരെ ഹര്‍ജി, നാടകീയതക്കൊടുവില്‍ ബെഞ്ചിന്‍റെ പിന്മാറ്റം