തനിക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന് കത്തില്‍ പറയുന്ന സുധീരന്‍ പകരം പരിഗണിക്കാനായി കോണ്‍ഗ്രസിലെ ആറ് നേതാക്കളുടെ പേരുകളും രാഹുലിന് മുന്നില്‍ നിര്‍ദേശിക്കുന്നുണ്ട്. രാജ്മോഹന്‍ ഉണ്ണിത്താന്‍ അടക്കം ആറ് നേതാക്കളുടെ പേരുകളാണ് കുര്യന്‍ മുന്നോട്ട് വച്ചിരിക്കുന്നത്... 

ദില്ലി:രാജ്യസഭാ സീറ്റ് സംബന്ധിച്ച വിവാദത്തില്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍. കുര്യനെ വീണ്ടും രാജ്യസഭാ എംപിയാക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ യുവനേതാക്കള്‍ കൂട്ടത്തോടെ രംഗത്ത് വരികയും യുഡിഎഫിലേക്ക് തിരിച്ചു വരാനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ് എം രാജ്യസഭാ സീറ്റില്‍ അവകാശവാദം ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കുര്യന്‍ രാഹുലിന് തന്‍റെ നിലപാട് വ്യക്തമാക്കി കൊണ്ട് കത്ത് നല്‍കിയത്.

ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് വീണ്ടും മത്സരിക്കണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും എന്നാല്‍ ഒരു കാരണവശാലും സീറ്റ് കേരള കോണ്‍ഗ്രസിന് കൊടുക്കരുതെന്നും കുര്യന്‍ കത്തില്‍ നിര്‍ദേശിക്കുന്നു. തനിക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെടുന്നില്ലെന്ന് കത്തില്‍ പറയുന്ന സുധീരന്‍ പകരം പരിഗണിക്കാനായി കോണ്‍ഗ്രസിലെ ആറ് നേതാക്കളുടെ പേരുകളും രാഹുലിന് മുന്നില്‍ നിര്‍ദേശിക്കുന്നുണ്ട്. രാജ്യസഭാ സീറ്റിലേക്കായി അദ്ദേഹം സമര്‍പ്പിച്ചിട്ടുണ്ട്. വിഎം സുധീരന്‍,പിസി ചാക്കോ,രാജ്മോഹന്‍ ഉണ്ണിത്താന്‍,എംഎം ഹസന്‍, ഷാനിമോള്‍ ഉസ്മാന്‍, പിസി വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് അദ്ദേഹം നിര്‍ദേശിച്ചിരിക്കുന്നത്.

അതേസമയം സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടാലും ഇക്കുറി കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ബിജെപി രാജ്യസഭയില്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരമാവധി കോണ്‍ഗ്രസ് അംഗങ്ങളെ അവിടെ എത്തിക്കണം എന്നാണ് ദേശീയനേതൃത്വത്തിന്‍റെ വികാരം. രാജ്യസഭയില്‍ നല്ല പ്രകടനം കാഴ്ച്ച വയ്ക്കുന്നയാളെ തിരഞ്ഞെടുക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദും രാഹുലിനോട് ആവശ്യപ്പെട്ടതായാണ് വിവരം. രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസും വാശിപിടിക്കില്ലെന്നാണ് സൂചന. തങ്ങളുടെ മറ്റ് ആവശ്യങ്ങള്‍ ജോസ് കെ മാണി രാഹുലിനെ ധരിപ്പിച്ചിട്ടുണ്ട്.