ഏകസിവില്‍ കോഡ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്ന കാന്തപുരത്തിന് കുഞ്ഞാലിക്കുട്ടിയുടെ പരിഹാസം
ഏക സിവില്‍ കോഡിനെതിരായ മുസ്ലീം സംഘടനകളുടെ സംയുക്തയോഗത്തില്‍ നിന്ന് കാന്തപുരം വിഭാഗം വിട്ടുനിന്നത് സംബന്ധിച്ച പ്രതികരണത്തില്‍ നിന്ന് നേരത്തെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞുമാറിയിരുന്നു. എന്നാല്‍ യൂത്ത്ലീഗ് സംസ്ഥാനസമ്മേളനത്തിന്‍റെ വേദിയില്‍ കാന്തപുരത്തിനു നേരെ പരിഹാസ ശരങ്ങളെയ്താണ് അദ്ദേഹം വിമര്‍ശിച്ചത്. ലീഗിനെ വെല്ലുവിളിക്കുന്നതിന്റെ ദൂഷ്യഫലം കഴിഞ്ഞ തെരഞ്ഞെടുപ്പോടെ കാന്തപുരത്തിന് മനസിലായെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുത്തലാക്ക്, ബഹുഭാര്യാത്വം തുടങ്ങിയ ദുരാചാരങ്ങള്‍ ഇല്ലാതാക്കേണ്ടതാണെന്ന് നിലപാടറിയിച്ച ജനാധിപത്യ മഹിളാ അസോസിയേഷനെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും വിമര്‍ശിച്ചു. സി.പി.എമ്മിന്റെ കാപട്യമാണ് ഇതിലൂടെ വ്യക്തമായതെന്ന് തങ്ങള്‍ പറഞ്ഞു. ഏക സിവിൽ കോഡ് മുസ്ലീം സമുദായത്തെ ഉന്നം വച്ചുളളതാണ്. . ന്യൂനപക്ഷങ്ങൾ മോദി ഭരണത്തിൽ ഭയപ്പാടോടെയാണ് കഴിയുന്നത്. മുസ്ലീം ശരീഅത്തിനെതിരായ സംഘടിത നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകസിവില്‍കോഡ് ഇന്ത്യയില്‍ നടപ്പാക്കാനാവില്ലെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് അംഗം സഫര്‍യാബ് ഗീലാനിയും പറഞ്ഞു. ഏക സിവില്‍കോഡിനെതിരായ ചെറുത്തുനില്‍പിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു.