നിയമം ലംഘിക്കുന്നവർക്ക് 5000 മുതൽ 25000 രൂപ വരെ പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ.

മുംബൈ: മഹാരാഷ്ട്രയിൽ പ്ലാസ്റ്റിക്ക് നിരോധനം നിലവിൽ വന്നു. പ്ലാസ്റ്റിക്ക് കാരിബാഗുകൾ തുടങ്ങി 500 മില്ലിഗ്രാമിൽ കുറവ് ഭാരമുള്ള പ്ലാസ്റ്റിക്ക് കുപ്പികൾ വരെ നിരോധിച്ചിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 5000 മുതൽ 25000 രൂപ വരെ പിഴയും മൂന്നു മാസം തടവുമാണ് ശിക്ഷ.

പ്ലാസ്റ്റിക് നിരോധനത്തോട് സഹകരിക്കുമെന്നും എന്നാൽ പ്ലാസ്റ്റികിന്റെ അഭാവത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്നുമാണ് പൊതുവേയുള്ള അഭിപ്രായം. പ്ലാസ്റ്റികിന് പകരമായി തുണി, പേപ്പർ സഞ്ചികൾ സർക്കാർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണമെന്ന് പലരും അഭിപ്രായപ്പെടുന്നു. 

പ്ലാസ്റ്റിക്ക് കാരിബാഗുകൾ ഒരു തവണ ഉപയോഗിച്ച് കളയാവുന്ന പ്ലാസ്റ്റിക്ക് കപ്പ്, പ്ലേറ്റുകൾ, സ്പൂൺ, 'ഫ്ളക്സ്, എന്നിവ ഉൾപ്പെടെയാണ് നിരോധിച്ചിരിക്കുന്നത്. മൂന്നു മാസം മുമ്പാണ് സർക്കാർ നിരോധനം പ്രഖ്യാപിച്ചത്. പ്ലാസ്റ്റിക്കിന് പകരമായി തുണിസഞ്ചികൾ, പേപ്പ‌ർ ബാഗുകൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചെന്നാണ് സർക്കാർ പറയുന്നത്. 

കൂടാതെ നിരോധനം നടപ്പിലാക്കാനായി മുംബൈ നഗരത്തിൽ മാത്രം 300 ജീവനക്കാർക്ക് പരിശീലനം നൽകി. ബോധവ‌‌ൽക്കരണവും നിയമ ലംഘിക്കുന്നവർക്ക് പിഴയും ഇവർ ഈടാക്കും. നിരോധനത്തിൽ ചെറുകിട കച്ചവടക്കാർ ആശങ്കയിലാണ്.ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും നിരോധനവുമായി സഹകരിക്കുമെന്ന് ജനങ്ങൾ പറയുന്നു പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ വിവരങ്ങൾ ജനങ്ങളിൽ എത്തിക്കാൻ മൊബൈൽ ആപ്പും,ഹൈൽപ്പ് ലൈൻ നമ്പറുകളും തയ്യാറാക്കിട്ടുണ്ട്.