ഇരുമുടിക്കെട്ടിൽ തന്ത്രി നിഷ്ക്കര്‍ഷിക്കുന്ന സാധനങ്ങൾ മാത്രമേ അടുത്ത സീസൺ മുതൽ പാടൊള്ളു
പത്തനംതിട്ട:ശബരിമലയിലും പരിസരത്തും സമ്പൂര്ണ്ണ പ്ലാസ്റ്റിക് നിരോധനത്തിന് ഹൈക്കോടതി ഉത്തരവ്. ഇരുമുടി കെട്ടിലടക്കം പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൊണ്ടുപോകരുതെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് അടുത്ത മണ്ഡലകാലം മുതൽ നടപ്പാക്കണം. ശബരിമല സ്പെഷ്യൽ കമ്മീഷണർ എം. മനോജിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് പി.ആര് രാമചന്ദ്ര മേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരടങ്ങിയ ബഞ്ചിന്റെ സുപ്രധാന ഉത്തരവ്. ഇരു മുടിക്കെട്ടിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂജാവസ്തുക്കൾ ശബരമലയിലെത്തിക്കുന്നത് പൂർണമായും നിരോധിച്ചു.
ഇരുമുടിക്കെട്ടിൽ തന്ത്രി നിഷ്ക്കര്ഷിക്കുന്ന സാധനങ്ങൾ മാത്രമേ അടുത്ത സീസൺ മുതൽ പാടൊള്ളു എന്നും കോടതി വ്യക്തമാക്കി. നെയ് നിറച്ച നാളികേരം, വെറ്റില, അടയ്ക്ക, കാണിക്ക, മഞ്ഞൾ പൊടി, അരി, ശർക്കര, അവിൽ, മലർ എന്നിവയാണിവ. ഇതര സംസ്ഥാനങ്ങളിലെ ഭക്തർക്കും ഇക്കാര്യത്തിൽ അറിയിപ്പ് നൽകണം. സീസണിന് മുന്നോടിയായി വിളിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ മന്ത്രിമാരടങ്ങുന്ന സർക്കാർ പ്രതിനിധി യോഗത്തിൽ ഇക്കാര്യം അറിയിക്കും എന്നും സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ റിപ്പോർട്ട് നൽകി .റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശബരിമലയിലെയും പമ്പയിലെയും പ്ലാസ്റ്റിക് കച്ചവടം പൂർണമായി തടയാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ശബരിമലയിലെ പ്ലാസ്റ്റിക് ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലാത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
