വിവാഹമോചനത്തിന്റെ പേരിൽ മുസ്ലീം മതത്തിൽപ്പെട്ടവരെ മാത്രം കുറ്റക്കാർ ആക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതാ അവകാശത്തിന്റെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു

ദില്ലി: മുത്തലാഖ് ക്രിമിനൽ കുറ്റമാക്കിയ ഓർഡിനൻസ് ചോദ്യം ചെയ്ത് സമസ്ത കേരള ജം ഇയത്തുൽ ഉലമ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുക. മുത്തലാഖിന്റെ പേരിൽ ഭർത്താവിനെ ജയിലിൽ അടച്ചാൽ വിവാഹബന്ധം കൂടുതൽ വഷളാകുമെന്നാണ് ഹർജിക്കാരുടെ വാദം. വിവാഹമോചനത്തിന്റെ പേരിൽ മുസ്ലീം മതത്തിൽപ്പെട്ടവരെ മാത്രം കുറ്റക്കാർ ആക്കുന്നത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്യതാ അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Add Asianetnews as a Preferred SourcegooglePreferred

മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് സമസ്ത കേരള ജം ഇയത്തുൽ ഉലമ സുപ്രീംകോടതിയെ സമീപിച്ചത് . മൂന്ന് തലാക്കും ഒരുമിച്ച് ചൊല്ലി വിവാഹ ബന്ധം വേര്‍പെടുത്തുന്നത് ക്രിമില്‍ കുറ്റമാക്കുന്നതാണ് നിയമം. മുത്തലാഖ് ചെല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയാണ് നിയമം വിഭാവനം ചെയ്യുന്നത്. ശുപാര്‍ശ എത്രയും വേഗം രാഷ്ട്രപതിയുടെ മുമ്പില്‍ വയ്ക്കാനാണ് നീക്കം. ലോകസഭയില്‍ നേരത്തെ ബില്ല് പാസായെങ്കിലും രാജ്യസഭയില്‍ സമവായമാകാത്ത സാഹചര്യത്തിലാണ് ബില്ല് ഒഴിവാക്കി ഓർഡിനൻസ് പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.