അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാൻ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല.  

കൊല്ലം: കൊല്ലത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ ആളുമാറി മര്‍ദ്ദിച്ചു. അരിനെല്ലൂര്‍ സ്വദേശി രഞ്ജിത്തിനാണ് മര്‍ദ്ദനമേറ്റത്. സംഭവം നടന്ന് രണ്ട് ദിവസമായിട്ടും പ്രതികളെ ഇതുവരെയും പൊലീസ് പിടികൂടിയിട്ടില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്തരയ്ക്കാണ് സംഭവം. 

പഠിച്ച് കൊണ്ടിരിന്ന രഞ്ജിത്തിനെ ഒരു സംഘം വീട്ടില്‍ നിന്ന് പിടിച്ച് പുറത്തിറക്കി. തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. അരിനെല്ലൂരിനടുത്ത് താമസിക്കുന്ന ഒരു പെണ്‍കുട്ടിയ ശല്യപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിക്കാൻ വന്നവര്‍ പറയുന്ന പെണ്‍കുട്ടിയെ അറിയില്ലെന്ന് പല തവണ പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. 

പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിലും ര‍‍ഞ്ജിത്തിന് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്ന് തെളിഞ്ഞു. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്ന് ഇവര്‍ പറയുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്കും ഇടുപ്പിനും പരിക്കേറ്റിട്ടുണ്ട്. കൊല്ലം താലൂക്ക് ആശുപത്രിയില്‍ വച്ച് ബോധരഹിതനായ രഞ്ജിത്തിനെ ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതികള്‍ ഒളിവിലെന്നാണ് പൊലീസ് വിശദീകരണം