ദില്ലി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ദില്ലിയില്‍ ഊഷ്മള സ്വീകരണം. പ്രോട്ടോകോള്‍ മറികടന്ന് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആലിംഗനം ചെയ്തു കൊണ്ടാണ് നെതന്യാഹുവിനെ ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്തത്. നെതാന്യഹുവിനൊപ്പം പത്നി സാറയുമുണ്ടായിരുന്നു. ഇസ്രയേലില്‍ നിന്നുള്ള വ്യവസായികളുടെ വന്‍സംഘവും നെതന്യാഹുവിനൊപ്പം ദില്ലിയിലെത്തിയിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രിയെ ഒരു വിദേശസന്ദര്‍ശനത്തില്‍ അനുഗമിക്കുന്ന ഏറ്റവും വലിയ സംഘമാണ് നെതന്യാഹുവിനൊപ്പമുള്ളത്. 

2003-ല്‍ ഏരിയല്‍ ഷാരോണിന് ശേഷം ഇതാദ്യമായാണ് ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി ഇവിടെയെത്തുന്നത്. ആറ് ദിവസം നീളുന്ന നെതന്യാഹുവിന്‍റെ സന്ദര്‍ശനത്തിനിടെ തന്ത്രപ്രധാനമായ അനവധി കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വയ്ക്കും. പ്രതിരോധം,സാന്പത്തികം, വ്യാപാരം, വിനോദം തുടങ്ങിയ മേഖലകളില്‍ കരാറുകള്‍ ഒപ്പിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ഇസ്രയേലും നയതന്ത്രബന്ധം ആരംഭിച്ചിട്ട് ഈ 25 വര്‍ഷം തികയുന്ന വേളയിലാണ് നെതന്യാഹുവിന്‍റെ വരവ്.