ദില്ലി: പരസ്‌പരം കൈകൊടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും. പാര്‍ലമെന്റ് ആക്രമണത്തിന്‍റെ പതിനാറാം വാര്‍ഷികത്തില്‍ പാര്‍ലമെന്റില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിക്കിടെയായിരുന്നു കൂടിക്കാഴ്ച്ച.

സോണിയ ഗാന്ധിയും മന്‍മോഹന്‍ സിംഗിന്റെ തൊട്ടടുത്തുണ്ടായിരുന്നു. പ്രധാനമന്ത്രിയാണ് ആദ്യം മന്‍മോഹനു നേര്‍ക്ക് കൈകൂപ്പിയത്. ശേഷം മന്‍മോഹന്‍ സിംഗും തിരിച്ച് അഭിവാദ്യം ചെയ്തു. ഹസ്തദാനം ചെയ്തശേഷമാണ് ഇരുവരും പിരിഞ്ഞത്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന്‍ ഹൈക്കമ്മീഷണറുമായി മന്‍മോഹന്‍ സിംഗ് ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തിനിടെയായിരുന്നു കൈകൊടുക്കല്‍. പദവിക്ക് നിരക്കാതെ പച്ചക്കള്ളം പ്രചരിപ്പിച്ച മോദി രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നായിരുന്നു മന്‍മോഹന്‍ സിംഗിന്‍റെ മറുപടി. ഇതിനു തൊട്ടുപിന്നാലെയാണ് ഇരുനേതാക്കളും ഇന്ന് മുഖാമുഖം വന്നത്.

മോദിയുടെ ചില പ്രസ്താവനകള്‍ക്കെതിരെ, കള്ളം പറയുന്നതിനും കപടവാര്‍ത്ത പ്രചരിപ്പിക്കുന്നതിനും പ്രധാനമന്ത്രി രാജ്യത്തോട് മാപ്പു പറയണമെന്നും മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടിരുന്നു.