ഭീകരതയ്ക്കെതിരായ ഇന്തോനേഷ്യയുടെ പോരാട്ടത്തിന് ഇന്ത്യയുടെ പൂർണ പിന്തുണ: മോദി

ജക്കാര്‍ത്ത: ഭീകരതയ്ക്കെതിരായ ഇന്തോനേഷ്യയുടെ പോരാട്ടത്തിന് ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജക്കാർത്തയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യൻ പ്രസിഡൻറ് ജോക്കോ വി ഡോഡോയും സംയുക്തമായി നടത്തിയ പ്രസ്താവനയിലാണ് മോദിയുടെ പ്രസ്താവന.

ഇന്തോനേഷ്യയിലുണ്ടായ ഭീകരാക്രമണങ്ങൾ അപലപിച്ച മോദി , ഇന്ത്യയും സമാന ഭീഷണി നേരിടുന്നുവെന്നും പറഞ്ഞു. ഇന്ത്യ - ഇന്തോനേഷ്യ വാണിജ്യ സഹകരണം വിപുലപ്പെടുത്തും. 50 ബില്യൺ ഡോളറിന്റെ പുതിയ പദ്ധതികൾക്ക് ഇരുരാജ്യങ്ങളും തമ്മില്‍ തീരുമാനമായി. ഇന്തോ പസഫിക് മേഖലയുടെ വികസനത്തിനായി ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും മോദി പറഞ്ഞു.

ഇന്ന് രാവിലെയോടെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായുള്ള കൂടിക്കാഴ്ച നടത്തിയത്. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലായിരുന്നു കൂടിക്കാഴ്ച. അഞ്ച് ദിവസത്തെ ആസിയാൻ രാജ്യങ്ങൾ സന്ദ‌ർശിക്കുന്നതിന്‍റെ ഭാഗമായാണ് മോദി ഇന്തോനേഷ്യയിലെത്തിയത്. ഇന്തോനേഷ്യയിലെ വിവിധ കമ്പനി മേധാവിമാരുമായും മോദി ചര്‍ച്ച നടത്തും. ജക്കാര്‍ത്തയിലെ ഇന്ത്യന്‍ സമൂഹവുമായും മോദി കൂടിക്കാഴ്ച്ച നടത്തും. നാളെ മലേഷ്യയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി വെള്ളിയാഴ്ച്ച സിംഗപ്പൂരും സന്ദര്‍ശിക്കും. ആസിയാന്‍ രാജ്യങ്ങളുമായുള്ള വാണിജ്യ പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുകയാണ് സന്ദര്‍ശന ലക്ഷ്യം.