പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 68-ാം പിറന്നാള്‍. സ്വന്തം മണ്ഡലമായ വാരണസിയിലെ 300 കുട്ടികള്‍ക്കൊപ്പമായിരിക്കും അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷം. ഇതില്‍ 200 കുട്ടികള്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ നിന്നുള്ള കുട്ടികളും മറ്റുള്ളവർ  ചേരികളില്‍ നിന്നുള്ള കുട്ടികളുമാണ്.

വാരണസി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 68-ാം പിറന്നാള്‍. സ്വന്തം മണ്ഡലമായ വാരണസിയിലെ 300 കുട്ടികള്‍ക്കൊപ്പമായിരിക്കും അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷം. ഇതില്‍ 200 കുട്ടികള്‍ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ നിന്നുള്ള കുട്ടികളും മറ്റുള്ളവർ ചേരികളില്‍ നിന്നുള്ള കുട്ടികളുമാണ്.

പിറന്നാളിനോടനുബന്ധിച്ച് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ആംഫി തീയറ്റര്‍ ഗ്രൗണ്ടിൽ വെച്ച് മഹാ സഖ്യം റാലിയും സംഘടിപ്പിച്ചിട്ടുണ്ട്. ഈ റാലിയിൽ രാജ്യത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കും. ഇവിടെവെച്ച് വാരണസിയുടെ സമഗ്രവികസനത്തിനായുള്ള 650 കോടിയുടെ പദ്ധതി അദ്ദേഹം പ്രഖ്യപിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ന് വൈകുന്നേരം നാലുമണിയോടെയാകും മോദി വാരണസിയില്‍ എത്തുക. തുടര്‍ന്ന് നരൗറിലുള്ള സർക്കാർ സ്‌കൂളില്‍ സന്ദര്‍ശനം നടത്തുകയും 538 പ്രൈമറി സ്‌കൂളുകളില്‍ നടപ്പിലാക്കിയ റൂം ടു റീഡ് ലൈബ്രറി അദ്ദേഹം വിലയിരുത്തുകയും ചെയ്യും. ശേഷം അദ്ദേഹം ഇവിടുത്തെ സ്കൂൾ കുട്ടികളുമായി സംവാദിക്കും. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് വാരണസിയില്‍ എത്തുന്ന മോദി നരൗറിയിലുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാകും താമസിക്കുക. ഇവിടെ വെച്ച് ചേരി പ്രദേശത്തുള്ള കുട്ടികളുമായി കൂടിക്കാഴ്ച്ച നടത്തുകയും പ്രായത്തെ സൂചിപ്പിക്കുന്ന 68 കിലോ ഭാരമുള്ള പിറന്നാള്‍ കേക്ക് മുറക്കുകയും ചെയ്യും. 

പിറന്നാള്‍ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ണോജ്ജ്വലമായ ആഘോഷ പരിപാടികളാണ് പ്രവർത്തകർ സംഘടിപ്പിച്ചിരിക്കുന്നത്. മോദിയുടെ കുട്ടിക്കാല ജീവിതം ആസ്പദമാക്കി നിര്‍മിച്ച ചലോ ജീത്തേ ഹെ എന്ന സിനിമയുടെ പ്രദര്‍ശനവും കുട്ടികള്‍ക്കായി ഒരുക്കിയിട്ടുണ്ടെന്നാണ് വിവരം. വാരണാസിയിലെത്തുന്ന മോദിയുടെ സുരക്ഷക്കായി 12,000 സുരക്ഷാ സൈനികരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.