പ്രധാനമന്ത്രിയുടെ വിമാനയാത്ര വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് എയര്‍ ഇന്ത്യ സുരക്ഷാ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയുടെ വിവരങ്ങള്‍ പുറത്ത് വിടാനാവില്ലെന്ന് എയര്‍ ഇന്ത്യ. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടുള്ള സുരക്ഷാ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. 

സുതാര്യത നിയമത്തിന്റെ അടിസ്ഥാനത്തില്‍ ലോകേശ് ബത്ര നല്‍കിയ ആര്‍ടിഐയ്ക്ക് നല്‍കിയ മറുപടിയിലാണ് പരാമര്‍ശം. 2016 മുതലുള്ള നരേന്ദ്രമോദിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര വിവരങ്ങളാണ് ബത്ര തിരക്കിയത്. വിമാന യാത്ര വിരങ്ങളോടൊപ്പം ഈ യാത്രയുടെ ബില്ലുകള്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച തിയതികളും ആര്‍ടി ഐയില്‍ ആവശ്യപ്പെട്ടിരുന്നു. 

കേന്ദ്ര പൊതുജന വിവരാകാശ ഓഫീസിലാണ് ആര്‍ടിഐ നല്‍കിയത്. ഇവിടെ നിന്നാണ് എയര്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്കും വിവരങ്ങള്‍ ആരാഞ്ഞതെന്നാണ് ബത്ര അവകാശപ്പെടുന്നത്. 2005ലെ ആര്‍ടിഐ നിയമത്തിലെ എട്ടാം വകുപ്പ് അനുസരിച്ചാണ് പ്രധാനമന്ത്രിയുടെ വിമാനയാത്ര വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കുകയായിരുന്നു. 

 ഈ വകുപ്പ് അനുസരിച്ച് വ്യക്തിയുടെ ജീവന് അപകടം വരുത്തുന്ന വിവരങ്ങള്‍ നല്‍കുന്നതില്‍ നിന്നുമാണ് വിലക്കുന്നത്. പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി ചെലവിടുന്ന തുക ജനങ്ങള്‍ നല്‍കുന്ന നികുതിപണമാണെന്ന് ബത്ര ആര്‍ടിഐയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.