സംസ്ഥാനത്ത്  ഉണ്ടായിട്ടുള്ള ദുരിതങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് കണ്ട് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്ന ഓരോ സംസ്ഥാനങ്ങളും സന്ദർശിക്കുക എന്നത് പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ കര്‍ത്തവ്യമാണ്. അതിനാൽ അദ്ദേഹം കേരളം സന്ദർശിച്ചു. അതുപോലെ കുടകും സന്ദർശിക്കണമെന്ന് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

മടികേരി: മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടക് സന്ദര്‍ശിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ട് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ദുരിതങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് കണ്ട് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതം അനുഭവിക്കുന്ന ഓരോ സംസ്ഥാനങ്ങളും സന്ദർശിക്കുക എന്നത് പ്രധാനമന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ കര്‍ത്തവ്യമാണ്. അതിനാൽ അദ്ദേഹം കേരളം സന്ദർശിച്ചു. അതുപോലെ കുടകും സന്ദർശിക്കണമെന്ന് ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കനത്ത മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമായ കുടകില്‍ നിരവധി പേരാണ് അകപ്പെട്ടിരുന്നത്. വീടുകളിലും മറ്റും കുടുങ്ങിയ നാലായിരത്തോളം ആളുകളെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. ജില്ലയിലാകെ 51 റിലീഫ് ക്യാമ്പുകളിലായി 6996 പേരാണുള്ളത്. വ്യാഴാഴ്ച്ച വരെയുള്ള കണക്കനുസരിച്ച് 1118 വീടുകള്‍ നശിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപയാണ് ധനസഹായമായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മറ്റൊരു ദുരിതബാധിത മേഖലയായ ദക്ഷിണ കന്നഡയില്‍ അഞ്ച് മരണവും 360 വീടുകള്‍ നശിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്. 

കേരളത്തിലെ മഴക്കെടുതി വിലയിരുത്താനും ദുരിതത്തിന്‍റെ വ്യാപ്തി നേരിട്ട് മനസ്സിലാക്കുന്നതിനും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചിരുന്നു. പ്രളയത്തിൽ 324 മനുഷ്യജീവനുകളെടുത്ത കേരളത്തിന് 500 കോടിയാണ് മോദി സർക്കാർ അടിയന്തര സഹായമായി വാഗ്ദാനം ചെയ്തത്. കൂടാതെ വെള്ളപ്പൊക്കത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ പ്രത്യേക ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് രണ്ടു ലക്ഷവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നുമറിയിച്ചിരുന്നു. 

അതേസമയം മഴക്കെടുതി നേരിടാൻ 100 കോടിയുടെ കേന്ദ്ര സഹായം വേണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി കേരളത്തിന് 500 കോടി അനുവദിച്ചിട്ടുണ്ട്. കുടക് ജില്ലയിലെ ദുരന്തം നേരിടാൻ 100 കോടിയെങ്കിലും കേന്ദ്രം അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞിരുന്നു. 

കുടകു ജില്ലയില്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും തകര്‍ന്ന പ്രദേശങ്ങള്‍ സിദ്ദരാമയ്യ സന്ദര്‍ശിച്ചു. പ്രദേശ് കോണ്‍ഗ്രസ് ചീഫ് ദിനേശ് ഗുണ്ടു റാവുവിനൊപ്പമായിരുന്നു സന്ദർശനം. രണ്ടു ദിവസമായി ആ മേഖലകളില്‍ മഴ വിട്ടു നില്‍ക്കുന്നതിനാല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ണമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഉദ്യേഗസ്ഥര്‍ പറഞ്ഞു. ദുരിതാശ്വാസക്യാമ്പുകളിലുള്ളവര്‍ക്ക് അവശ്യ വസ്തുക്കളെത്തിക്കുക, തകര്‍ന്ന റോഡുകള്‍ ശരിയാക്കുക, വൈദ്യുതി സംവിധാനങ്ങള്‍ പുനസ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

ഇതിനായി വിവിധ ഏജന്‍സികളില്‍ നിന്നായി 1019 പോരോളം ഉള്‍പ്പെടുന്ന രക്ഷാ പ്രവര്‍ത്തകര്‍ കുടകിലെത്തിയിട്ടുണ്ട്. റോഡുകളുടെ പുനരുദ്ധാരണം നടത്തുന്നതിന് മദ്രാസില്‍ നിന്നുള്ള എഞ്ചിനീയര്‍ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. മൂന്നാഴ്ച്ചയായി അടഞ്ഞു കിടന്ന സ്‌കൂളുകള്‍ ഇന്ന് തുറന്നു. ദുരന്തത്തില്‍ പ്രധാന രേഖകളും സര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ക്ക് ഒരു ഏക ജാലക സംവിധാനമൊരുക്കി ഡ്യൂപ്ലിക്കേറ്റുകള്‍ വിതരണം ചെയ്യുമെന്നും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.