ദുബായ്: ഇന്ത്യന്‍ പ്രധാനമന്ത്രി വീണ്ടും യുഎഇയിലെത്തുമ്പോള്‍ വ്യവസായ ലോകത്തിന്‍റെ പ്രതീക്ഷകള്‍ ഏറെയാണ്. ഇന്ത്യ-യുഎഇ അടിസ്ഥാന സൗകര്യവികസന സംയുക്ത നിധിയുടെ ആദ്യ ഗഡുവില്‍ നൂറുകോടി ഡോളറിന്‍റെ നിക്ഷേപം നടത്തിയ യുഎഇ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷ.
2015 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യതെത്തിയപ്പോള്‍ ഇന്ത്യയില്‍ 7500കോടി ഡോളറിന്‍റെ നിക്ഷേപം നടത്താന്‍ യുഎഇ തയ്യാറാണെന്ന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉറപ്പു നല്‍കിയിരുന്നു. ഇതിന്‍റെ ആദ്യ ഗഡുവായി യുഎഇ നൂറുകോടി ഡോളറിന്‍റെ നിക്ഷേപം ഇന്ത്യയില്‍ നടത്തികഴിഞ്ഞു.
അടിസ്ഥാന സൗകര്യവികസനത്തിനാണ് ഇന്ത്യ ഈ തുക ഉപയോഗപ്പെടുത്തിയതെങ്കില്‍ പാരമ്പര്യേതര ഊര്‍ജരംഗത്തായിരിക്കും യുഎഇയുടെ അടുത്ത നിക്ഷേപം. മോദിയുടെ സന്ദര്‍ശനം വരും കാലങ്ങളില്‍ ഇന്ത്യയിലെ യുഎഇ നിക്ഷേപം പതിന്മടങ്ങ് വര്‍ധിക്കുന്നതിന് വഴിവെക്കുമെന്ന് വ്യവസായി എംഎ യൂസഫലി പറഞ്ഞു. ഇന്ത്യയില്‍ നിക്ഷേപം സുരക്ഷിതമാണെന്ന തിരിച്ചറിവാണ് അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിക്ഷേപം നടത്തിയിരുന്ന യുഎഇയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധം ഉള്‍പ്പെടെ തന്ത്രപ്രധാന മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഉപകരിക്കും. പ്രതിരോധം, സുരക്ഷ, ഭീകരവാദത്തെ പ്രതിരോധിക്കല്‍, വാണിജ്യം തുടങ്ങിയ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള നടപടികളും ഉണ്ടാകും. നിർമാണ മേഖല, റയിൽവേ, വിമാനത്താവങ്ങൾ, ഐടി, ബഹിരാകാശം എന്നീ രംഗങ്ങളിലെ നിക്ഷേപമാണ് യുഎഇ വ്യവസായികള്‍ പരിഗണിക്കുന്നത്. അതേസമയം യുഎഇ ബിസിനസുകാര്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള വഴികള്‍ സുതാര്യമാക്കികൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിലുണ്ടാകുമെന്നാണ് വ്യവസായ ലോകത്തിന്‍റെ പ്രതീക്ഷ.
