മണ്ണ് സംരക്ഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ, ജിയോളജിസ്റ്റ്,  സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ നിന്നുള്ള വിദഗ്ദർ എന്നിവരടങ്ങിയ സംഘമാണ്  ശാസ്ത്രീയ പഠനം നടത്തുന്നത്.

കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ കരിഞ്ചോലമലയിലെ അനധികൃത നിർമാണത്തെ കുറിച്ചുള്ള അന്വേഷണം ഇന്ന് തുടങ്ങും. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഇതിന് സമാന്തരമായി പൊലീസ് അന്വേഷണവും നടക്കും.

മണ്ണ് സംരക്ഷണ വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ, ജിയോളജിസ്റ്റ്, സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ നിന്നുള്ള വിദഗ്ദർ എന്നിവരടങ്ങിയ സംഘമാണ് ശാസ്ത്രീയ പഠനം നടത്തുന്നത്. ഉരുല്‍പൊട്ടലിന്‍റെ കാരണം പരിശോധിക്കുന്നതിനൊപ്പം മലയുടെ മുകളില്‍ നിര്‍മിച്ച കൂറ്റന്‍ ജലസംഭരണി ദുരന്തത്തിന്‍റെ രൂക്ഷത കൂട്ടിയോയെന്നും പരിശോധിക്കും. പ്രദേശത്തിന് സമീപമുള്ള ക്വാറികൾ, മണല്‍ ഖനനം തുടങ്ങി പരിസ്ഥിതി ചൂഷണത്തിന്‍റെ വിവിധ ഘട്ടങ്ങള്‍ വിലയിരുത്തും. രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടറും അന്വേഷണം നടത്തും. നിര്‍മ്മാണ പ്രവൃത്തികൾക്ക് പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ അനധികൃത നിര്‍മ്മാണത്തെ കുറിച്ച് പോലീസും അന്വേഷിക്കും. മഞ്ചേരി കേന്ദ്രീകരിച്ചുള്ള ബിസിനസ് ഗ്രൂപ്പാണ് നിര്‍മാണത്തിന് പിന്നിലെന്ന് വിവരമുണ്ടെങ്കിലും അന്വേഷണം പുരോഗമിച്ചിട്ടില്ല. താമരശേരി പോലീസിനാണ് അന്വേഷണ ചുമതല.