തിരുവനന്തപുരം കഴക്കൂട്ടത്ത് കസ്റ്റഡിയിലെടുത്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ പൊലീസ് ഹോക്കി സ്റ്റിക്ക് കൊണ്ടടിച്ചതായി പരാതി. രാജീവ് എന്ന യുവാവിനാണ് പരിക്കേറ്റത്. സംഭവത്തില്‍ മുഖ്യമന്ത്രി ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി. സി.പി.എം-ബിജെപി സംഘര്‍ഷങ്ങളെ തുടര്‍ന്നായിരുന്നു ശനിയാഴ്ച കുളത്തൂര്‍ സ്വദേശി രാജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുത്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അരുണിനെ മര്‍ദ്ദിച്ചെന്നാരോപിച്ചായിരുന്നു നടപടി. നഗരസഭയിലെ സംഘര്‍ഷത്തിന്റ തുടര്‍ച്ചയായിരുന്നു കഴക്കൂട്ടത്തെ സംഘര്‍ഷവും. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് രാജീവിന്‍റെ പരാതി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഞായറാഴ്ച കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ച രാജിവ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിയിലാണ് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്. തലസ്ഥാനത്തെ സംഘര്‍ഷങ്ങളില്‍ സി.പി.എം പൊലീസിനെ വിമര്‍ശിക്കുന്നതിനിടെയാണ് ലോക്കപ്പ് മര്‍ദ്ദനമെന്ന പരാതിയും ഉയരുന്നത്. സമയം രാജീവിനെ കസ്റ്റഡിയിലെടുത്തെങ്കിലും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. 14 മോഷണകേസുകളിലെ പ്രതിയാണ് രാജീവെന്ന് പോലീസ് പറഞ്ഞു.